ഖത്തറിന് കുറുകെ 30 മണിക്കൂര്‍ 34 മിനിറ്റ് 9 സെക്കൻ്റ് കൊണ്ട് ഓടിയെത്തി പുതിയ ഗിന്നസ് ലോക റെക്കോര്‍ഡ് സ്ഥാപിച്ച് ഖത്തര്‍ പ്രവാസിയും തലശ്ശേരി സ്വദേശിയുമായ ഷക്കീര്‍ ചീരായി. കനത്ത കാറ്റും തണുപ്പും ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്നാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഈ മാസം 17ന് രാവിലെ ആറിന് തെക്ക് അബു സംറ അതിര്‍ത്തിയില്‍ നിന്ന് തുടങ്ങിയ ഓട്ടം 192.14 കിലോമീറ്റര്‍ പിന്നിട്ട് 18ന് ഉച്ചയ്ക്ക് 12.54ന് ഖത്തറിൻ്റെ വടക്ക് അല്‍ റുവൈസ് തുറമുഖത്താണ് പൂര്‍ത്തിയാക്കിയത്.
‘ഹാപ്പിനസ് റണ്‍’ എന്ന തലക്കെട്ടോടെ നടത്തിയ ഓട്ടത്തിൽ നിലവിലെ തുനീഷ്യ സ്വദേശി സഡോക് കോച്ച്ബാറ്റിയുടെ റെക്കോര്‍ഡ് ആണ് ഷക്കീര്‍ ഭേദിച്ചത്. 34 മണിക്കൂര്‍ 19 മിനിറ്റ് 18 സെക്കൻ്റ് ആയിരുന്നു സഡോക്കിൻ്റെ റെക്കോര്‍ഡ്. വിശദമായി വിലയിരുത്തി ഗിന്നസ് അധികൃതര്‍ പുതിയ റെക്കോര്‍ഡ് പ്രഖ്യാപിക്കുമ്പോൾ ഇടവേളകളില്ലാതെ ഖത്തറിന് കുറുകെ ഏറ്റവും വേഗത്തില്‍ ഓടിയെത്തിയ ഓട്ടക്കാരന് എന്ന ലോക റെക്കോര്‍ഡ് ദോഹ ബാങ്ക് ജീവനക്കാരനായ ഷക്കീറിൻ്റെ പേരിലാകും.
ഏറ്റവും വേഗത്തിൽ ഒരു രാജ്യത്തിന് കുറുകെ ഓടി തീര്‍ത്ത ഓട്ടക്കാരിയ്ക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡും ഇന്ത്യയ്ക്കാണ്. ഇക്കഴിഞ്ഞ ജനുവരി 12നാണ് അജ്മീര്‍ സ്വദേശിനിയായ ഇന്ത്യയുടെ അള്‍ട്രാ റണ്ണര്‍ സൂഫിയ സുഫി ഖത്തറിന് തെക്ക് മുതല്‍ വടക്ക് വരെ 200 കിലോമീറ്റര്‍ ദൂരം 30 മണിക്കൂര്‍ 34 മിനിറ്റില്‍ ഓടി തീര്‍ത്തത്.