കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയെ തള്ളി സിപിഎം നേതാവും എംഎൽഎയുമായ കെകെ ശൈലജ ടീച്ചർ. തെറ്റ് എല്ലാ കാലത്തും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണമെന്നും ശൈലജ ടീച്ചർ പറഞ്ഞു. ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയില്ല. അങ്ങനെ തെറ്റ് ചെയ്താൽ ഒരിക്കൽ പിടിക്കപ്പെടും. അതെല്ലാ കാലവും മറച്ച് വയ്ക്കാൻ പറ്റില്ലെന്നും ശൈലജ ടീച്ചർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ടീച്ചറുടെ പ്രതികരണം.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണസംഘം ഇന്ന് അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയെടുക്കും. അഗളി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. മഹാരാജാസ് കോളേജ് പ്രിൻസിപ്പളിന്റെ മൊഴിയും അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം. അഗളി ഡിവൈഎസ്പിയാവും പ്രിൻസിപ്പളിൻ്റെ മൊഴിയെടുക്കുക.
അതേസമയം ഒളിവിൽ പോയ വിദ്യയെ ഇതുവരെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ മുന്നിലുണ്ട്. കാലടി സർവകലാശാലയിലെ പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ടുയർന്ന ആരോപണം പരിശോധിക്കുന്ന സിൻഡിക്കേറ്റ് സമിതി ഇന്ന് യോഗം ചേരുന്നുണ്ട്.
മൊഴിയെടുക്കും.