മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. രണ്ടാം പ്രതി വഫയെ കേസിൽ നിന്നും ഒഴിവാക്കി. ഇവർക്കെതിരെ പ്രേരണാകുറ്റമായിരുന്നു ചുമത്തിയിരുന്നത്. സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ സെഷന്‍സ് കോടതി ഉത്തരവ് ഭാഗികമായി ഹൈക്കോടതി റദ്ദാക്കി.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ശ്രീറാമിൽ നിന്നും നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവ് റദാക്കുക, നരഹത്യ കുറ്റം ചുമത്തിയുള്ള കുറ്റവിചാരണക്ക് ഉത്തരവിടുക എന്നിവയായിരുന്നു സെഷൻ കോടതി വിധിക്കെതിരായ സർക്കാരിന്റെ അപ്പീലിലെ അവശ്യം.
തനിക്കെതിരായ നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലായിരുന്നെന്നും അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും ശ്രീറാം കോടതിയെ അറിയിച്ചിരുന്നു. ഇതു സാധാരണ മോട്ടർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമായിരുന്നു ശ്രീറാമിന്റെ വാദം. അതിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒന്നിനായിരുന്നു ശ്രീറാം സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്.