ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ ഔദ്യോഗിക വസതിയും ഒഴിയാനാവശ്യപ്പെട്ട സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും. സുരക്ഷ കുറച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.
മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് വയനാട് എംപിയായിരുന്ന രാഹുലിനെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയാൻ കഴിഞ്ഞ ദിവസം രാഹുലിന് നോട്ടീസ് നൽകിയിരുന്നു.
മോദിയെന്ന പേര് കള്ളമാർക്കെല്ലാം എങ്ങനെ ലഭിക്കുന്നുവെന്ന പരാമർശത്തിനെതിരായ കേസിലാണ് സൂറത്തിലെ സിജെഎം കോടതി രാഹുലിനെ രണ്ട് വർഷം തടവിന് വിധിച്ചത്. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ചാണ് രാഹുൽ കേസിനാധാരമായ പ്രസംഗം നടത്തിയത്.