വീടിൻ്റെ വാതിലിന് പിങ്ക് പെയിൻ്റടിച്ച യുവതിക്ക് 19 ലക്ഷം രൂപ പിഴ ചുമത്തി. സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ താമസിക്കുന്ന മിരാൻഡ ഡിക്ക്സൺ എന്ന യുവതിയ്ക്കാണ് അധികൃതർ പിഴയിട്ടിരിക്കുന്നത്. പെയിൻ്റ് മാറ്റിയില്ലെങ്കിൽ പിഴ അടയ്ക്കണമെന്ന് നിർദേശം നൽകുകയും ചെയ്തു.
എഡിൻബറോയിലെ ന്യൂ ടൗണിൽ താമസിക്കുന്ന മിരാൻഡ തൻ്റെ വീടിൻ്റെ വാതിലിന് പിങ്ക് പെയിൻ്റടിച്ചതിനെ സിറ്റി കൗൺസിൽ എതിർക്കുകയായിരുന്നു. നഗരാസൂത്രണം അനുസരിച്ച് വെള്ള പെയിൻ്റാണ് വാതിലിന് അടിയ്ക്കേണ്ടതെന്ന് സിറ്റി കൗൺസിൽ അധികൃതർ മിരാൻഡയെ അറിയിച്ചു. എന്നാൽ അവർ ഇതിനു തയ്യാറായില്ല. തുടർന്നാണ് അധികൃതർ പിഴയിട്ടത്.
മിരാൻഡയുടെ മാതാപിതാക്കൾ താമസിച്ചിരുന്ന ഈ വീട് 2019ലാണ് ഇവർ ഏറ്റെടുത്തത്. രണ്ട് വർഷത്തോളമെടുത്ത് വീട് പുതുക്കിപ്പണിത മിരാൻഡ അവസാന വാതിലിന് പിങ്ക് നിറം നൽകാൻ തീരുമാനിക്കുകയായിരുന്നു.