മുംബൈ: എയർഇന്ത്യ വിമാനത്തിൽ വച്ച് യാത്രക്കാരിക്ക് തേളിൻ്റെ കുത്തേറ്റു. നാഗ്പൂരിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനെയാണ് തേൾ കുത്തിയത്. ഏപ്രിൽ 23നായിരുന്നു സംഭവം. വാർത്ത സ്ഥിരീകരിച്ച എയർഇന്ത്യ തേളിൻ്റെ കടിയേറ്റ യാത്രക്കാരന് ചികിത്സ നൽകിയെന്നും ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.
വിമാനത്തിനുള്ളിൽ ജീവനുള്ള പക്ഷികളെയും എലികളെയും കണ്ടെത്തിയ സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു യാത്രക്കാരനെ തേൾ കുത്തുന്നത് അപൂർവ സംഭവമാണ്. “2023 ഏപ്രിൽ 23 ന് ഞങ്ങളുടെ AI 630 വിമാനത്തിൽ ഒരു യാത്രക്കാരനെ തേൾ കുത്തി. വളരെ അപൂർവവും നിർഭാഗ്യകരവുമായ ഒരു സംഭവമാണിത്,” എയർ ഇന്ത്യ വക്താവിനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ ANI റിപ്പോർട്ട് ചെയ്യുന്നു. വിമാനം ലാൻഡ് ചെയ്ത ഉടൻ തന്നെ യാത്രക്കാരിയായ യുവതിയെ വൈദ്യസഹായം നൽകി ആശുപത്രിയിലെത്തിച്ചെന്നും എയർഇന്ത്യ വക്താവ് വ്യക്തമാക്കി.
“വിമാനം ലാൻഡ് ചെയ്ത ഉടൻ തേളിൻ്റെ കടിയേറ്റ യാത്രക്കാരിയെ വിമാനത്താവളത്തിലെ ഡോക്ടർ എത്തി പരിശോധിച്ചു, തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു. ഞങ്ങളുടെ ഉദ്യോഗസ്ഥർ തന്നെയാണ് യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ചത്, ഡിസ്ചാർജ് ചെയ്യുന്നതുവരെ അവർക്ക് വേണ്ട എല്ലാ പിന്തുണയും സഹായവും ഞങ്ങൾ നൽകി,” എയർഇന്ത്യ വക്താവ് പറഞ്ഞു.
യാത്രാക്കാരെ ഇറക്കിയതിന് പിന്നാലെ എയർഇന്ത്യയുടെ എഞ്ചിനീയറിംഗ് സംഘം വിമാനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തി. അവൾ ആ തേളിനെ കണ്ടെത്തി. തുടർന്ന് വിമാനത്തിൽ ഫ്യുമിഗേഷൻ പ്രക്രിയയും നടത്തി. യാത്രക്കാരിക്ക് ഉണ്ടായ വേദനയിലും അസൗകര്യത്തിലും ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു – എയർ ഇന്ത്യ പറഞ്ഞു.