തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ 34800 കടന്നു. തുർക്കിയിൽ മാത്രമായി 30000 പേരാണ് മരിച്ചത്. രക്ഷാപ്രവർത്തനം ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തുർക്കിയിലെ ഹതായിൽ തകർന്ന് വീണ കെട്ടിടത്തിൽ നിന്ന് 128 മണിക്കൂറുകൾക്ക് ശേഷം രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാപ്രവർത്തകർ രക്ഷിച്ചിരുന്നു. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം ഇപ്പോഴും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സിറിയയിലെ വിമത മേഖലകളിലേക്ക് ഐക്യരാഷ്ട്രസഭ സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ സഹായം എത്തിക്കാൻ ലോകം കൈകോർക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർത്ഥിച്ചു. ഭൂകമ്പത്തില്‍ മരണം 50,000 കടന്നേക്കുമെന്ന് യുഎന്‍ ദുരിതാശ്വാസവിഭാഗം മേധാവി മാര്ട്ടിന് ഗ്രിഫിത്സും പറഞ്ഞു. തുർക്കിയിൽമാത്രം രണ്ടര കോടി ജനങ്ങളെ ഭൂകമ്പം ബാധിച്ചതായാണ് യുഎൻ റിപ്പോർട്ട്. സിറിയയിൽമാത്രം 53 ലക്ഷം പേർ ഭവനരഹിതരായെന്നാണും കണക്കുകൾ സൂചിപ്പിക്കുന്നു.
ദുരന്തത്തെ അതിജീവിച്ചവർക്ക് പാർപ്പിടം, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ പരമാവധി വേഗത്തിൽ ലഭ്യമാക്കണമെന്ന് ലോകാരോഗ്യസംഘടനയും അറിയിച്ചു. അല്ലാത്തപക്ഷം രണ്ടാമത്തെ മാനുഷിക ദുരന്തത്തിന് സാക്ഷ്യം സഹിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനും ഭൂകമ്പം ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനുമായി 1.78 ബില്യൺ ഡോളറിന്റെ അടിയന്തിര സഹായവും ലോക ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ഭൂകമ്പത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് തുർക്കിയിലെ ഇന്ത്യൻ എംബസിയും അറിയിച്ചു.