രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൗരത്വനിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുന്നു.ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിക്കാമെന്ന് തീരുമാനിച്ചിരിക്കുന്നത്.
പൗരത്വ നിയമഭേദഗതി ബിൽ പാർലമെൻ്റ് പാസാക്കിയത് 2019 ഡിസംബറിലാണ്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്ത് വന്ന ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി വിഭാഗക്കാർക്ക് മാത്രമായി ഇന്ത്യൻ പൗരത്വം നല്കുന്നതാണ് ഭേദഗതി. നിയമത്തെ എതിർത്തുകൊണ്ട് 140 ഹർജികൾ സുപ്രീകോടതിയിൽ എത്തി. കേരള നിയമസഭ ഈ നിയമത്തെ എതിർത്ത് പ്രമേയം പാസാക്കി. സംസ്ഥാന സർക്കാർ നിയമത്തെ എതിർത്ത് ഹർജി നല്കി. മുസ്ലിം ലീഗും നിരവധി എംപിമാരും ഹർജി നല്കി.
മതാടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഹർജി. ജസ്റ്റിസ് എസ് എ ബോബ്ഡെ ചീഫ് ജസ്റ്റിസായിരുന്നപ്പോൾ ലഭിച്ച ഹർജികളിൽ പിന്നീട് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എൻ വി രമണയും വാദം കേട്ടില്ല. ചീഫ് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കുമെന്ന് ഇന്ന് വിവരം പുറത്തുവന്നു.
രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു പൗരത്വനിയമഭേദഗതി. ചീഫ് ജസ്റ്റിസ് യു യു ലളിതിൻ്റെ കാലാവധി നവംബറിൽ അവസാനിക്കുന്ന സാഹചര്യത്തിൽ ഹർജികളിൽ അന്തിമ തീരുമാനം ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചിൽ നിന്ന് ഉണ്ടാകാനുള്ള സാധ്യതയും നന്നേ കുറവാണ്.