അദാനിക്കെതിരായ ഹിൻഡൻബെർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഇത്തരം നിർദ്ദേശങ്ങൾ നൽകാൻ കോടതികൾക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അദാനി വിവാദവുമായി ബന്ധപ്പെട്ട് ഹിൻഡൻബെർഗ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വാർത്ത നൽകുന്നത് തടയണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ എം എൽ ശർമ്മ നൽകിയ ഹർജി പരാമർശിച്ചാണ് കോടതി നിരീക്ഷണം.
അതേസമയം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതി സമിതി സംബന്ധിച്ചുള്ള ഉത്തരവ് ഉടനുണ്ടാകും. ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് ഓഹരിവിപണിയിലുണ്ടായ തകർച്ച ആവർത്തിക്കാതിരിക്കാൻ പഠനം നടത്തുകയാണ് സമിതി. സമിതിയെ കുറിച്ച് കേന്ദ്ര നിർദ്ദേശങ്ങൾ സുപ്രിം കോടതിയിൽ സമർപ്പിച്ചെങ്കിലും മുദ്രവച്ച കവറിൽ സർക്കാർ നൽകിയ പേരുകൾ സുപ്രീംകോടതി തള്ളുകയായിരുന്നു.
ജനുവരി 25നാണ് ഹിൻഡൻബെർഗ് റിസർച്ച് വൻ വെളിപ്പെടുത്തലുകളുമായി അദാനിക്കെതിരായ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതോടെ അദാനിയുടെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസ് നഷ്ടത്തിൽ 61 ശതമാനം താഴേക്ക് പതിക്കുകയും ചെയ്തു.