നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യർ അടക്കം കേസിലെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷൻ്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പറിയിച്ച് കേസിലെ പ്രതിയായ ദിലീപ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ സുപ്രീം കോടതി സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് അറിയിച്ചു. പ്രോസിക്യൂഷൻ മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാമെന്നും വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഒരു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് സർക്കാർ മറുപടിയും നൽകി. കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24 ലേക്ക് മാറ്റി.
ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിൻ്റെയും, സഹോദരൻ്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിൻ്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യവുമായി പ്രോസിക്യൂഷൻ വിചാരണ കോടതിയിലെത്തിയത്. ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാതെ നീട്ടിക്കൊണ്ടു പോകാനാണ് ഈ നടപടിയെന്നായിരുന്നു ദിലീപിൻ്റെ ആരോപണം.
മഞ്ജുവിനെ വിസ്തരിക്കരുതെന്നും വിസ്താരത്തിന് പ്രോസിക്യുഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ ഉള്‍പ്പടെ കേസിലെ നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ടാണ് സർക്കാർ എതിർ സത്യവാങ്മൂലം നൽകിയത്. ഡിജിറ്റല്‍ തെളിവുകളും വോയ്സ് റെക്കോര്‍ഡിങ് ഉള്‍പ്പടെയുളളവയും നശിപ്പിച്ചത് തെളിയിക്കാനാണ് മഞ്ജു വാര്യരെയും മറ്റ് മൂന്ന് സാക്ഷികളെയും വീണ്ടും വിസ്തരിക്കുന്നതെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്.