റിയാദ്: ഞായറാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാവുന്ന സാഹചര്യത്തിൽ പല സ്ഥലങ്ങളിലും തോടുകളും ചതുപ്പുകളും രൂപപ്പെടാനുള്ള സാധ്യത ഉണ്ടെന്നും അതിനാൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.
റിയാദിൽ ശക്തമായ പൊടിക്കാറ്റിനും നേരിയ മഴക്കും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അഫീഫ്, ദവാദി, അൽ ഖുവയ്യ, അൽ റെയിൻ, അൽ സുൽഫി, അൽ മഃ’ എന്നിവ ഉൾപ്പെടുന്ന റിയാദ് മേഖലയിലാണ് മുന്നറിയിപ്പ്. ശഖ്റ, താദിഖ്, ഹുറൈമില, റിമ, വാദി അൽ-ദവാസിർ, അൽ-സുലൈയിൽ എന്നിവിടങ്ങളിലും മഴയും പൊടിക്കാറ്റുമുണ്ടാകും.
ഖസിം, ഹായിൽ, നജ്റാൻ മേഖലകളെയും നേരിയതോ ഇടത്തരത്തിലുള്ളതോ ആയ മഴ ബാധിക്കും. മദീന മേഖലയിലും മിതമായ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടത്തരം മുതൽ കനത്ത മഴ മക്കയെ ബാധിക്കുമെന്നും ഇത് പേമാരി, ആലിപ്പഴ വർഷം എന്നിവക്ക് കാരണമാകുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.