റമദാൻ പ്രമാണിച്ച് സൗദിയിൽ തടവിൽ കഴിയുന്നവർക്ക് സൽമാൻ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരിൽ നിന്നും പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തി മോചിപ്പിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ ജയിൽ ജനറൽ ഡയറക്ടറേറ്റ് ആരംഭിച്ചു.
എല്ലാവർഷവും റമദാനോടനുബന്ധിച്ച് രാജകാരുണ്യത്തിൽ നിരവധി പേർ ജയിൽ മോചിതരാകുന്നത് പതിവാണ്. ഇതിൽ സ്വദേശികളും വിദേശികളുമെല്ലാം ഉൾപ്പെടും. അതേസമയം രാജകീയ ഉത്തരവ് വേഗത്തിൽ നടപ്പാക്കാനും തെരഞ്ഞെടുക്കപ്പെട്ട കുറ്റവാളികളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഈദ് നിർദേശിച്ചതായി ജയിൽ മേധാവി പറഞ്ഞു.
കൂടാതെ പൊതുമാപ്പ് നൽകുന്നത് സൽമാൻ രാജാവിന്റെ ഭാഗത്ത് നിന്നുള്ള മാനുഷിക പരിഗണനയാണെന്നും ജയിൽ മേധാവി അറിയിച്ചു. മോചിതരാവുന്നവർ അവരവരുടെ കുടുംബങ്ങളിലെത്തി വീണ്ടും ഒന്നിക്കുന്നത് അവരിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കുകയെന്നും ജയിൽ മേധാവി കൂട്ടിച്ചേർത്തു.