സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നവംബർ പകുതിയോടെ ഇന്ത്യ സന്ദർശിച്ചേക്കും. ഇന്തോനീഷ്യയിലേക്കുള്ള യാത്രാമധ്യേ ആയിരിക്കും സന്ദർശനം. നവംബർ 14ന് ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന സന്ദർശനമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിലെത്തുന്നത്. ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേ ഡൽഹിയിലെത്തി സൽമാൻ രാജകുമാരൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. നവംബർ 15, 16 തീയതികളിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പങ്കെടുക്കും. നരേന്ദ്ര മോദിയും ഈ സമ്മേളനത്തിൻ്റെ ഭാഗമാകും.
ഇന്ത്യ മുൻപും ഉഭയകക്ഷി ചർച്ചകൾക്കായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ക്ഷണിച്ചിരുന്നു. കൂടിക്കാഴ്ചയിൽ ഉക്രൈനിലെ റഷ്യൻ അധിനിവേഷവും, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നിലവിലെ ഊർജ സുരക്ഷാ സാഹചര്യവും ചർച്ചയാകുമെന്നാണ് സൂചന