സൗദി അറേബ്യയിലുണ്ടായ കാറപകടത്തിൽ കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുട്ടികളടക്കം അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
അപകടത്തിൽ ഹൈദരാബാദ് സ്വദേശി അഹ്മദ് അബ്ദുറഷീദിന്റെ ഭാര്യ ഖന്‍സ, മകള്‍ മറിയം (മൂന്ന് വയസ്), രാജസ്ഥാന് സ്വദേശിയായ മുഹമ്മദ് ഷാഹിദ് ഖത്രി (24), ഭാര്യ സുമയ്യ, അമ്മാര്‍ (നാല് വയസ്) എന്നിവരാണ് മരിച്ചത്. അഹ്മദ് അബ്ദുറഷീദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല.
സുഹൃത്തുക്കളായ അഹ്മദ് അബ്ദുറഷീദും മുഹമ്മദ് ഷാഹിദ് ഖത്രിയും റിയാദിലാണ് ജോലി ചെയ്യുന്നത്. കുടുംബത്തോടൊപ്പം റിയാദിലെ സുവൈദി ഡിസ്ട്രിക്റ്റിലാണ് ഇരുവരും താമസിക്കുന്നത്. ഒരു കാറിലാണ് ഇരുകുടുംബങ്ങളും മക്കയിലേക്ക് പുറപ്പെട്ടത്. എതിർവശത്തുനിന്ന് വന്ന കാറുമായി ഇവരുടെ കാർ കൂട്ടിയിടിക്കുകയായിരുന്നു.