സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പാറ്റൂർ മാർത്തോമാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
ചെറുകഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ മലയാളം എഴുത്തുകാരിയാണ് സാറാ തോമസ്. 1934ൽ തിരുവനന്തപുരത്ത് ജനനം. ഇരുപതോളം നോവലുകൾ രചിച്ചു. ‘ജീവിതം എന്ന നദി’ എന്ന ആദ്യനോവൽ സാറാ തോമസിൻ്റെ 34-ആം വയസ്സിലാണ് പുറത്തിറങ്ങിയത്. സാറാ തോമസിൻ്റെ ‘മുറിപ്പാടുകൾ’ എന്ന നോവൽ പി.എ. ബക്കർ ‘മണിമുഴക്കം’ എന്ന സിനിമയാക്കിയിരുന്നു. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്കാരം നേടിയിട്ടുണ്ട്. കൂടാതെ അസ്തമയം, പവിഴമുത്ത്, അർച്ചന എന്നീ നോവലുകളും സിനിമകൾക്ക് പ്രമേയങ്ങളായിട്ടുണ്ട്.
കേരളത്തിലെ മധ്യവർഗ പശ്ചാത്തലത്തിൽ നിന്നും വ്യത്യസ്തമായ ജീവിതാന്തരീക്ഷം അവതരിപ്പിക്കുന്ന സാറാ തോമസിൻ്റെ ചില കൃതികൾ ശ്രദ്ധേയമാണ്. ‘ദൈവമക്കൾ’ എന്ന നോവലിൽ മതപരിവർത്തനം ചെയ്ത അധസ്തിത വർഗമനുഭവിക്കുന്ന വ്യാകുലതകളും ദുരിതങ്ങളുമാണ് പ്രമേയം.
‘നാർമടിപ്പുടവ’ എന്ന നോവൽ തമിഴ് ബ്രാഹ്മണരുടെ ജീവിതം ചിത്രീകരിക്കുന്നു. ഈ കൃതിക്ക് 1979 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.