ഇറാഖ് പാർലമെൻ്റിനരികെ അപ്രതീക്ഷിത റോക്കറ്റാക്രമണമുണ്ടായി. മൂന്ന് മുതൽ 9 വരെ റോക്കറ്റുകളാണ് ഗ്രീൻ സോണിൽ പതിച്ചതെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി സർക്കാർ ഓഫീസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. പാർലമെൻ്റ് സെഷൻ ആരംഭിക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ അഞ്ച് പേർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും മൂന്ന് നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയത് ആരാണെന്ന് ഇതുവരെ വ്യക്തമല്ല. അതേസമയം പാർലമെൻ്റ് സെഷൻ തടസപ്പെടുത്താൻ വേണ്ടിയാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇറാൻ പിന്തുണയുള്ള ഷിയ പാർട്ടികൾ തമ്മിൽ നേരത്തേ തന്നെ സഖ്യമുണ്ടാക്കിയിരുന്നു. ഇവരുടെ നേതാവ് ഷിയ അൽ സുഡാനിയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇത് ഷിയാ നേതാവ് മുഖ്തദ അൽ സദ്റിന്റെ അനുയായികൾക്കിടയിൽ വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതായിരിക്കാം അക്രമണത്തിന്റെ തുടർച്ചയെന്ന് അധികൃതർ പറയുന്നു.
കഴിഞ്ഞ ജൂലൈയിൽ മുഖ്തദ അൽ സദ്റിൻറെ അനുയായികൾ ഇറാഖ് പാർലമെൻറ് കെട്ടിടം കയ്യേറിയിരുന്നു. അന്ന് വൈകുന്നേരം മുതൽ അർധരാത്രി വരെ പ്രക്ഷോഭകാരികൾ പാർലമെൻ്റ് കെട്ടിടത്തിൽ തുടർന്നിരുന്നു. പിരിഞ്ഞുപോകാൻ സർക്കാർ ആഹ്വാനം നൽകിയെങ്കിലും പ്രക്ഷോഭകർ ഇത് തള്ളി. ഇറാൻ അനുകൂലിയായ പ്രധാനമന്ത്രി സ്ഥാനാർത്ഥി മുഹമ്മദ് ഷിയാ അൽ സുഡാനിക്കും ഇടക്കാല സർക്കാറിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു. ഒടുവിൽ മുഖ്തദ അൽ സദ്റിൻറെ ആഹ്വാനത്തെ തുടർന്നാണ് പ്രക്ഷോഭകർ പാർലമെൻ്റ് കെട്ടിടം ഒഴിഞ്ഞത്.
സൈന്യത്തിൻ്റെ അകമ്പടിയോടെയാണ് അതീവ സുരക്ഷയുള്ള പാർലമെൻ്റിലേക്ക് പ്രക്ഷോഭകർ എത്തിയതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രക്ഷോഭകർ എത്തിത്തുടങ്ങിയ ഘട്ടത്തിൽ സൈന്യം കണ്ണീർ വാതകം പ്രയോഗിക്കുകയും ഇവരെ തടയുകയും ചെയ്തിരുന്നു. പിന്നീട് സൈന്യം പ്രതിഷേധക്കാർക്ക് ഒത്താശ ചെയ്യുകയായിരുന്നു എന്നാണ് സൂചന. അതേസമയം കഴിഞ്ഞ ഒക്ടോബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ മുഖ്തദ അൽ സദറിന്റെ രാഷ്ട്രീയ സഖ്യമാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. എന്നാൽ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് അധികാരമേൽക്കാനായിരുന്നില്ല. ഇതേത്തുടർന്ന് കഴിഞ്ഞ 11 മാസമായി രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്.