2023 അവസാനത്തോടെയോ 2024ന്റെ തുടക്കത്തിലോ റിയാദ് മെട്രോ പദ്ധതി പൂർത്തീകരിക്കുമെന്ന് റിയാദ് മേയർ ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ പറഞ്ഞു. മെട്രോയിൽ ആറ് ലൈനുകളും 84 സ്റ്റേഷനുകളുമുണ്ടാകും. മെട്രോ യാഥാർത്ഥ്യമാകുന്നതോടെ ഗതാഗതപ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്നും യാത്രാ സമയം ലാഭിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റൊട്ടാന ഖലീജിയ ചാനലിലെ ഇൻ ദ പിക്ചർ എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നഗരത്തിൽ നടപ്പാക്കുന്ന ഏറ്റവും വലിയ അടിസ്ഥാന സൗകര്യ പദ്ധതിയാണ് റിയാദ് മെട്രോ. 22.5 ബില്യൺ ഡോളറാണ് പദ്ധതിക്കുവേണ്ടി ചിലവഴിക്കുന്നത്. റിയാദിലെ നഗരങ്ങളിൽ യാത്രകൾക്കായി 90 ശതമാനം പേരും കാറുകളാണ് ആശ്രയിക്കുന്നത്. മെട്രോ വരുന്നതോടെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ അയവ് വന്നേക്കും. റിയാദ് മെട്രോയുടെ 80 ശതമാനം പ്രവൃത്തികൾ ഇതിനോടകം തന്നെ പൂർത്തിയായി.
അതേസമയം റിയാദിലെ പൊതു പാർക്കിംഗ് പദ്ധതി രണ്ട് വർഷത്തിനകം നടപ്പാക്കുമെന്നും മേയർ കൂട്ടിച്ചേർത്തു. ഏറ്റവും തിരക്കേറിയ പ്രദേശമായതിനാൽ സെൻട്രൽ ഏരിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഫൈസൽ രാജകുമാരൻ പറഞ്ഞു.