ബ്രിട്ടനിൽ അനധികൃത കുടിയേറ്റം തടയാൻ പ്രധാനമന്ത്രി ഋഷി സുനക് ഉത്തരവിറക്കി. രാജ്യത്ത് അനധികൃതമായി കുടിയേറുന്ന വിദേശികളെ പിടികൂടും. എന്നാൽ പിടിക്കപെടുന്നവർക്ക് രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് അവകാശപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് സുനക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനധികൃതമായാണ് യുകെയിൽ എത്തിയതെങ്കില്‍ നിയമപരമായ ഒരു ആനുകൂല്യവും കുടിയേറ്റക്കാർക്ക് ലഭിക്കില്ല. കൂടാതെ രാജ്യത്ത് തുടരാനും സാധിക്കില്ല. ഇത്തരക്കാർക്ക് മനുഷ്യാവകാശങ്ങൾ ആവശ്യപ്പെടാനും സാധിക്കില്ലെന്ന് സുനക് ട്വീറ്ററിലൂടെ അറിയിച്ചു.
ചെറിയ ബോട്ടുകളിലായി ഇംഗ്ലീഷ് ചാനൽ കടന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന അനധികൃത കുടിയേറ്റക്കാരെ തടയാനാണ് ബ്രിട്ടനിൽ അനധികൃത കുടിയേറ്റ ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ബില്ലിനെതിരെ വലത് പക്ഷ സംഘങ്ങളും പ്രതിപക്ഷ പാർട്ടികളും വിമർശനമുന്നയിച്ചു. ഇത് നടപ്പിലാക്കാൻ സാധിക്കുന്ന കാര്യമല്ലെന്നും അഭയാർഥികളെ ബലിയാടാക്കുന്ന ഉത്തരവാണിതെന്നും വിമർശനം ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം ചെറുബോട്ടുകളിലായി കടൽമാർഗം 45,000ത്തോളം കുടിയേറ്റക്കാരാണ് രാജ്യത്ത് എത്തിയത്. 2018 മുതൽ വൻ വർധനവാണ് കുടിയേറ്റക്കാരിൽ ഉണ്ടാകുന്നതെന്ന് കണക്കുകൾ പറയുന്നു.
അതേസമയം അനധികൃതമായി പ്രവേശിക്കുന്നവരെ തടവിലാക്കുമെന്ന് അറിയിച്ച സുനക് ഒരാഴ്ചക്കുള്ളിൽ തന്നെ അവരെ രാജ്യത്തു നിന്ന് നാടുകടത്തുമെന്നും കൂട്ടിച്ചേർത്തു. ‘അനധികൃത കുടിയേറ്റക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നത് സുരക്ഷിതമാണെങ്കിൽ മാത്രം അങ്ങനെ ചെയ്യും. അല്ലെങ്കിൽ റുവാണ്ട പോലുള്ള മൂന്നാമതൊരു രാജ്യത്തേക്ക് നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അമേരിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് പിന്നീടൊരിക്കലും അത്തരക്കാർക്ക് തിരിച്ചു പോകാന്‍ സാധിക്കാത്ത വിധത്തിൽ വിലക്ക് ഏർപ്പെടുത്തുമെന്നും സുനക് വ്യക്തമാക്കി.