ലണ്ടൻ: പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബ്രിട്ടനിലെ മലയാളികളെ ആശങ്കപ്പെടുത്തി പ്രധാനമന്ത്രി ഋഷി സുനകിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. കണ്‍സേർവേറ്റീവ് പാർട്ടി നേതാവായ ഋഷി സുനക് വീണ്ടും അധികാരത്തിലെത്തിയാൽ നിർബന്ധിത സൈനിക സേവനം നടപ്പാക്കുമെന്ന് പറഞ്ഞതാണ് പൊതുജനങ്ങളിലും കുടിയേറ്റക്കാരിലും ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്നത്.
18 വയസ്സ് പൂർത്തിയായ സ്ത്രീകളും പുരുഷൻമാരും ഏറ്റവും ചുരുങ്ങിയത് ഒരു വർഷമെങ്കിലും സൈന്യത്തിൽ ചേർന്നു പ്രവർത്തിക്കുകയും അല്ലെങ്കിൽ മാസത്തിൽ ഒരിക്കൽ വാരാന്ത്യങ്ങളിൽ സാമൂഹികസേവനത്തിൽ ഏർപ്പെടുകയോ ചെയ്യണമെന്ന തരത്തിൽ നിയമം കൊണ്ടു വരാൻ ഉദ്ദേശിക്കുന്നുവെന്നാണ് ഋഷി സുനക് പറഞ്ഞത്. സൈന്യത്തിൽ ചേരുകയോ സേവനം ചെയ്യാതിരിക്കുകയോ ചെയ്താൽ എന്തു ശിക്ഷയാവും ലഭിക്കുക എന്നതാണ് പ്രധാന ചർച്ച. ക്രിമിനൽ നടപടിയോ ഉപരോധമോ നേരിടേണ്ടി വരുമോ എന്നാണ് പലരുടേയും ആശങ്ക.
യുക്രെയ്ൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു പ്രഖ്യാപനത്തിലേക്ക് ഋഷി സുനക് നീങ്ങിയതെന്ന് കരുതുന്നവരേറെയാണ്. തങ്ങളുടെ കുട്ടികളെ പട്ടാളത്തിൽ വിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് മലയാളി കുടുംബങ്ങൾ. ബ്രിട്ടീഷ് പൌരത്വം സ്വീകരിച്ചതും പാസ്പോർട്ട് കിട്ടിയതുമെല്ലാം പണിയാകുമോ എന്ന സംശയവും പല മലയാളി മാതാപിതാക്കളും സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കുവച്ചു.
നിലവിൽ ഇസ്രയേൽ അടക്കം പലരാജ്യങ്ങളിലും നിർബന്ധിത സൈനിക സേവനം നിലനിൽക്കുന്നുണ്ട്. അതേസമയം സുനകിൻ്റെ പ്രഖ്യാപനം പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചുവെന്ന് വ്യക്തമായതോടെ വിശദീകരണവുമായി ആഭ്യന്തര സെക്രട്ടറി രംഗത്ത് എത്തി. ദേശീയ സേവന പരിപാടിയിൽ പങ്കെടുത്തില്ലെങ്കിലും ആരേയും ജയിലിലേക്ക് അയക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ മറ്റു തരത്തിലുള്ള നടപടികൾ സേവനത്തിൽ നിന്നും വിട്ടുനിൽക്കുന്നവർ നേരിടേണ്ടി വരുമെന്ന സൂചനയും അദ്ദേഹം നൽകി.
ഋഷി സുനകിൻ്റെ നിർദേശത്തിനെതിരെ ലേബർ പാർട്ടി രംഗത്ത് എത്തിയിട്ടുണ്ട്. അപ്രായോഗികമായ നിർദേശം എന്നാണ് അവരുടെ നിലപാട്. അതേസമയം ആശങ്കപ്പെടുന്ന തരത്തിൽ ഒന്നും ദേശീയ സേവന പരിപാടിയിൽ ഇല്ലെന്നാണ് ലേബർ പാർട്ടി നേതാക്കളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
30,000 പേർക്കാവും ഒരു വർഷം സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കാൻ അവസരമുണ്ടാവുക. അപേക്ഷകരിൽ നിന്നും യോഗ്യത നേടുന്നവരെ മാത്രമേ ഇതിനായി തെരഞ്ഞെടുക്കൂ. സൈനിക സേവനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ യുദ്ധമുന്നണിയിലേക്ക് വിടില്ല. പകരം ലോജിസ്റ്റിക്സ്, സൈബർ സെക്യൂരിറ്റി, സിവിൽ റെസ്പോണ്‍സ് ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലാവും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുക. ഒരു വർഷത്തിന് ശേഷം യുവാക്കൾക്ക് സ്വന്തം താത്പര്യ പ്രകാരം സൈന്യത്തിൽ തുടരാനും അവസരമുണ്ടാകും.
സൈനിക സേവനത്തിൽ താത്പര്യമില്ലാത്തവർക്ക് മാസത്തിൽ ഒരിക്കൽ വാരാന്ത്യദിനങ്ങളിൽ മാത്രമായി സാമൂഹിക സേവനത്തിന് പങ്കെടുക്കാം. വർഷം 25 ദിവസം ഇങ്ങനെ സാമൂഹിക സേവനം ചെയ്യണം. പൊലീസ്, അഗ്നിരക്ഷാസേന,വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുമായി ചേർന്നാവും യുവാക്കൾ പ്രവർത്തിക്കേണ്ടത്. മുതിർന്ന പൗരൻമാരെ സഹായിക്കുക, ആശുപത്രികളിൽ വണ്ടളിയർമാരാവുക, ലൈഫ് ഗാർഡാവുക തുടങ്ങി പലതരം സേവനങ്ങൾക്ക് ഇങ്ങനെ അവസരം ലഭിക്കുക.