റമദാൻ ടെന്റുകൾ നിർമിക്കുന്നവർക്ക് കർശന നിർദേശങ്ങളുമായി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. ഇഫ്താർ ഭക്ഷണ വിതരണത്തിനും അതോറിറ്റി നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടെന്റുകളിൽ ഉണ്ടാവുന്ന തീപിടിത്തം ഒഴിവാക്കാനുള്ളതാണ് പ്രധാന നിർദേശങ്ങൾ. കൂടാതെ ‘റമദാൻ സേഫ്’ എന്ന പേരിൽ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. നിർദേശങ്ങൾ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും ഷാർജ റേഡിയോയിലൂടെയും പ്രചാരണം ശക്തിപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
ടെന്റുകളിൽ ആവശ്യത്തിന് സ്ഥലമുണ്ടായിരിക്കണം. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് നിർബന്ധമാണ്. കൂടാതെ ടെന്റുകൾക്കുള്ളിൽ ഓവൻ പോലുള്ള ഭക്ഷണം പാകം ചെയ്യുന്ന ഉപകരണങ്ങളൊന്നും അനുവദനീയമല്ല. പകരം പുറത്ത് നിന്ന് ഉണ്ടാക്കികൊണ്ടുവരുന്ന ഭക്ഷണം മാത്രമേ അനുവദിക്കുകയുള്ളൂ. എസി ഇല്ലാത്ത ടെന്റുകൾക്ക് സമീപം എയർ ഹാൻഡ്ലിങ് യൂണിറ്റുകൾ സജ്ജീകരിക്കേണ്ടതും നിർബന്ധമാണ്. അതേസമയം ടെന്റുകളുടെ തുണിയും ടെന്റിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ലൈറ്റുകളും തമ്മിൽ 50 സെന്റീമീറ്ററെങ്കിലും അകലം ഉണ്ടായിരിക്കണം.
അതേസമയം ടെന്റിനുള്ളിലെ ഇലക്ട്രിക്കൽ സാധനങ്ങൾ പൈപ്പ് കൊണ്ട് കവർ ചെയ്തിരിക്കണം. കൂടാതെ ടെന്റ് നിർമിക്കാൻ ഉപയോഗിക്കുന്ന തുണികളും ഇന്റീരിയറും തീ പിടിക്കാത്ത വസ്തുക്കൾകൊണ്ടായിരിക്കണം. ടെന്റിന് പുറത്ത് യൂണിറ്റ് അഗ്നിസുരക്ഷാ സംവിധാനങ്ങളും സ്ഥാപിക്കണം. ഇവിടെ ആവശ്യത്തിന് ഫയർ എക്സ്റ്റിങ്ങ്യൂഷറുകളും സ്ഥാപിക്കുന്നത് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കും.
സുരക്ഷാ ചുമതലയുള്ള ഒരാളെയെങ്കിലും നിയമിക്കണമെന്നും ഡിഫൻസ് അധികൃതർ അറിയിച്ചു. ഇവർ അത്യാവശ്യ ഘട്ടങ്ങളിൽ സിവിൽ ഡിഫൻസുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നവരായിരിക്കണം. കൂടാതെ തീപിടിക്കുന്ന വസ്തുക്കളോ മാലിന്യമോ ഗ്യാസോ ടെന്റിനുള്ളിലോ ചുറ്റുപാടുകളിലുമായോ സൂക്ഷിക്കരുത്. അടിയന്തര ഘട്ടങ്ങളിൽ അതിവേഗം എല്ലാവരെയും ഒഴിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യവും ടെന്റുകളിൽ ഉണ്ടായിരിക്കണം. ഇതിന് ടെന്റുകൾക്ക് പുറത്തേക്ക് പോവാൻ രണ്ടു വഴി ഉണ്ടായിരിക്കേണ്ടതും നിർബന്ധമാണ്.