മുസ്ലീം മതവിശ്വാസികൾക്ക് ഇന്ന് റമദാന് വ്രതാരംഭം. ഇനിയുള്ള ഒരു മാസം വ്രതശുദ്ധിയുടെ നാളുകളാണ്. ഓരോവീടും വിശ്വാസികളുടെ മനസ്സും ഇനി ഖുര്‍ആന്‍ പാരായണത്തിന്റെ, പ്രാര്‍ഥനയുടെ, വിശുദ്ധിയാല്‍ നിറയും. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്.
ഇന്നലെ കോഴിക്കോട് കാപ്പാട് കടപ്പുറത്തും തമിഴ്നാട് കുളച്ചലിലും മാസപ്പിറ കണ്ടു. മാസപ്പിറ കണ്ടതിനാല്‍ വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്, പാളയം ഇമാം വിപി ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് റമദാന് മാസം തുടങ്ങുക. ചൊവ്വാഴ്ച എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാൻ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് വ്യാഴാഴ്ച റമദാൻ നോമ്പിന് തുടക്കമാകുമെന്ന് അറിയിച്ചത്. റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച റമദാൻ മാസാരംഭം കുറിക്കുക.