സർവാഭരണ വിഭൂഷിതയായിട്ടായിരുന്നു വിക്ടോറിയ രാജ്ഞിയുടെ അന്ത്യയാത്ര. അതിൽ നിന്ന് വ്യത്യസ്തമായി മിതമായ ആഭരണങ്ങള്‍ അണിഞ്ഞാണ് എലിസബത്ത് രാജ്ഞിയുടെ അവസാന യാത്രയെന്നാണ് റിപ്പോർട്ടുകൾ.
തലയിലണിയുന്ന ബാന്‍ഡുകൾ, വസ്ത്രങ്ങളിൽ ചേർത്തുവയ്ക്കുന്ന സൂചിപ്പതക്കങ്ങൾ, മോതിരങ്ങൾ, കമ്മലുകൾ, മാലകൾ അടക്കം ഒട്ടേറെ വജ്രാഭരണങ്ങള്‍ ഉണ്ടെങ്കിലും വിവാഹമോതിരവും പവിഴക്കമ്മലും മാത്രമാണ് എലിസബത്ത് രാജ്ഞിയുടെ മരണാനന്തരച്ചടങ്ങുളിൽ അണിയിക്കുകയെന്ന് കൊട്ടാരവൃത്തങ്ങള്‍ അറിയിക്കുന്നു.എലിസബത്ത് രാജ്ഞിക്ക് ഫിലിപ്പ് രാജകുമാരന് വിവാഹനിശ്ചയത്തിന് അണിയിച്ച മോതിരം മകള്‍ ആന്‍ രാജകുമാരിക്കാണ് ലഭിക്കുക. പ്ലാറ്റിനത്തില്‍ പതിനൊന്ന് വജ്രങ്ങള്‍ പതിച്ചതാണ് വിവാഹനിശ്ചയ മോതിരം.
എഴുപത് വർഷം മുൻപ് രാജ്ഞിയുടെ കിരീടധാരണസമയത്തെ അംശവടിയും രാജ്ഞിയുടെ ചെങ്കോലും അന്ത്യവിശ്രമത്തിന് മുമ്പായി ശവമഞ്ചത്തില്‍ വയ്ക്കും. വെസ്റ്റ് മിന്‍സ്റ്റര്‍ ഹാളില്‍ വച്ചിരിക്കുന്ന രാജ്ഞിയുടെ ശവമഞ്ചത്തില്‍ ആയിരക്കണക്കിനാളുകളാണ് അവസാനമായി ഒരുനോക്ക് കണ്ട് ആദരം അര്‍പ്പിക്കാനെത്തുന്നത്.
എലിസബത്ത് രാജ്ഞിയുടെ കഥ പറയുന്ന ക്രൗണ്‍ എന്ന സിരീസ് രാജ്ഞിയുടെ മരണത്തോടെ നെറ്റ്ഫ്ലിക്സില്‍ തരംഗമായിട്ടുണ്ട്. രാജ്ഞിയോടുള്ള ആദരസൂചകമായി നിര്‍ത്തിവച്ചിരുന്ന ക്രൗണ്‍ സീരിസിൻ്റെ അഞ്ചാംസീസൺ ഷൂട്ടിങ് പുനരാരംഭിക്കുകയും ചെയ്തു.