ഹയാ കാർഡുകൾ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഹയാ സർവീസ് സെന്ററുകൾ വരുന്നു. ഒക്ടോബർ ഒന്ന് മുതലാണ് സർവീസ് സെന്ററുകളിലെ സേവനം ആരംഭിക്കുക എന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ദോഹ, അൽ സദ്ദിലെ അലി ബിൻ ഹമദ് അൽ അതിയ്യ അറീനയിലാണ് എല്ലാ സജീകരങ്ങളോട് കൂടിയ സർവീസ് സെന്റർ തയ്യാറാക്കിയിട്ടുള്ളത്. ഒരാഴ്ച്ച മുൻപേ തന്നെ സേവനമാരംഭിച്ചിട്ടുണ്ടെങ്കിലും ഒക്ടോബർ ഒന്നിനാണ് ഔദ്യോഗിക ഉദ്ഘാടനം നടക്കുക.
മാച്ച് ടിക്കറ്റ് എടുത്തിട്ടുള്ള കാണികൾക്ക് നേരിട്ട് എത്തി പ്രിന്റ് ഔട്ട് എടുക്കാനും സംശയങ്ങൾ തീർക്കാനുമുള്ള സൗകര്യങ്ങൾ സേവന കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെ സേവനം ലഭ്യമാണ്. അതേസമയം വെള്ളിയാഴ്ച്ചകളിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരിക്കും പ്രവർത്തനം ആരംഭിക്കുക. 2023 ജനുവരി 23 വരെ സേവന കേന്ദ്രം പ്രവർത്തനം തുടരും.
ലോകകപ്പിനെത്തുന്ന എല്ലാവർക്കും ഹയാ കാർഡ് നിർബന്ധമാണ്. മത്സര ദിവസങ്ങളിൽ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനവും ഗതാഗത സൗകര്യങ്ങളും ഇതുവഴിയാണ് സാധ്യമാവുക. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന ലോകകപ്പ് ആരാധകർക്ക് ഖത്തറിലേക്കുള്ള പ്രവേശനനുമതിയായും ഹയാ കാർഡ് ഉപയോഗിക്കാമെന്ന് സുപ്രീം കമ്മിറ്റിയ്ക്ക് കീഴിലുള്ള ഹയ്യ ഓപ്പറേഷൻസ് ഡയറക്ടർ സഈദ് അൽകുവാരി അറിയിച്ചു.