ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് പോകുന്നതിന് 1300ലധികം ആരാധകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇംഗ്ലണ്ടും വെയില്‍സും. മുന്‍ വര്‍ഷങ്ങളിലെ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ അധിക്ഷേപകരമായി പെരുമാറുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തവർക്കാണ് വിലക്ക്. ഇതനുസരിച്ച് 1,308 പേര്‍ക്കാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
വിലക്കപ്പെട്ടവർ ഖത്തറിലേക്ക് പോകാന്‍ ശ്രമിച്ചാൽ ആറ് മാസം തടവും പരിധിയില്ലാത്ത പിഴ ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകകപ്പ് കഴിയുന്നതുവരെ വിലക്ക് തുടരും. ഈ കാലയളവിൽ വിലക്കുള്ളവർക്ക് മറ്റേതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ പാസ്പോര്‍ട്ട് വിട്ടുകിട്ടാനായി പ്രത്യേകം അപേക്ഷിക്കേണ്ടി വരും.
ഒരു ചെറിയ വിഭാഗം ആരാധകരുടെ മോശമായ പെരുമാറ്റം വഴി ആവേശകരമായ ടൂര്‍ണമെന്റിനെ കളങ്കപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്മാന് പറഞ്ഞു. 2014ല്‍ ബ്രസീലില്‍ നടന്ന ഫിഫ ലോകകപ്പിലേക്ക് പോകുന്നതിന് ഏകദേശം 2,200 ഇംഗ്ലണ്ട് ആരാധകര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം, 2010 -ലെ ലോകകപ്പിനായി ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതില്‍ നിന്ന് ഏകദേശം 3,200 പേരെയാണ് വിലക്കിയത്.