ദില്ലി: ഖത്തർ വിദേശകാര്യമന്ത്രാലയം അനുവദിച്ചതിനെ തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നാവികരെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ സന്ദർശിച്ചു. വിഷയം കേന്ദ്രസർക്കാർ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ജി പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ അംബാസിഡർക്ക് നാവികരെ കാണാൻ അവസരം കിട്ടി. കഴിഞ്ഞ ഡിസംബർ മൂന്നിന് എട്ട് നാവികരേയും അദ്ദേഹം സന്ദർശിച്ചു. ഇതൊരു സങ്കീർണമായ പ്രശ്നമാണ്. ഇതിൽ എന്തു ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യും – വിദേശകാര്യവക്താവ് വ്യക്തമാക്കി. നേരത്തെ നവംബറിലും കോണ്‍സുൽ ഉദ്യോഗസ്ഥൻ നാവികരെ സന്ദർശിച്ചിരുന്നു.
കേസിൽ ഇതുവരെ രണ്ട് ഹിയറിംഗുകൾ നടന്നിട്ടുണ്ടെന്നും നാവികസേനാംഗങ്ങളുടെ കുടുംബാംഗങ്ങൾ വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ടെന്നും അരിന്ദം ബാഗ്ജി പറഞ്ഞു. ഈ മാസം ആദ്യം കോപ്പ് 28 ഉച്ചക്കോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദുമായി ദുബായിൽ കൂടിക്കാഴ്ച നടത്തിയെന്നും ഇരു നേതാക്കളും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തെക്കുറിച്ചും സംഭാഷണം നടത്തിയെന്നും ബാഗ്ചി വ്യക്തമാക്കി. ഒക്ടോബർ 26ന് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ വിധിച്ചത്. .