അഫ്ഗാനിസ്ഥാനിൽ പബ്ജിയും ടിക്ക്ടോക്കും താലിബാൻ നിരോധിക്കുന്നു. യുവാക്കളെ വഴിതെറ്റിക്കുന്നതിനാലാണ് ഈ ആപ്പുകൾ നിരോധിക്കുന്നതെന്ന് താലിബാൻ വക്താവ് ഇനാമുള്ള സമംഗാനി വ്യക്തമാക്കി. മൂന്ന് മാസത്തിനുള്ളിൽ രണ്ടു ആപ്പുകളും രാജ്യത്ത് നിരോധിക്കാൻ താലിബാൻ ഭരണകൂടം പദ്ധതിയിടുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവന ദാതാക്കളോട് താലിബാൻ നിർദ്ദേശിക്കുകയും ചെയ്തു.
അധാർമ്മിക ഉള്ളടക്കം പ്രദർശിപ്പിച്ചെന്ന പേരിൽ 23 ദശലക്ഷത്തിലധികം വെബ്സൈറ്റുകൾ താലിബാൻ നേരത്തേ തന്നെ നിരോധിച്ചിരുന്നു. കൂടാതെ സംഗീതം, സിനിമ എന്നിവയ്ക്കും താലിബാൻ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് . ഇതിന് പുറമെയാണ് ഈ ആപ്പുകളുടെ നിരോധനവും പ്രഖ്യാപിച്ചിരിക്കുന്നത്.