നോട്ടു നിരോധിച്ചതിന് പിന്നാലെ നൈജീരിയയില്‍ വ്യാപക ജനകീയ പ്രക്ഷോഭം. ജനങ്ങള്‍ തെരുവിലിറങ്ങി ബാങ്കുകളും എ.ടി.എമ്മുകളും തകര്‍ത്തു. പൊതു തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരാഴ്ച ബാക്കിനിൽക്കെയാണ് രാജ്യത്ത് സംഘർഷം രൂക്ഷമാകുന്നത്.
ഇന്ത്യയിലെ നോട്ടുനിരോധനത്തിന് സമാനമായ സാഹചര്യമാണ് നൈജീരിയയിൽ നടന്നത്. 200, 500, 1000 എന്നിവയുടെ പഴയ നോട്ടുകള്‍ നിരോധിച്ച് പുതിയ നോട്ടുകൾ സര്‍ക്കാര്‍ അവതരിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാൻ ഫെബ്രുവരി വരെയാണ് സമയം അനുവദിച്ചത്. എന്നാല്‍ ആവശ്യത്തിന് പുതിയ നോട്ടുകള്‍ നല്കാന് സെന്‍ട്രല്‍ ബാങ്കിന് സാധിക്കാതിരുന്നതോടെ ബാങ്കുകള്‍ക്കു മുന്നില്‍ രാപ്പകല്‍ നീണ്ട ക്യൂ രൂപപ്പെട്ടു. എന്നിട്ടും പണം ലഭിക്കാതെ വന്നതോടെ ദൈനംദിന ജീവിതം തടസ്സപ്പെട്ടു. തുടര്‍ന്ന് രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങി.
ബാങ്കുകളും എ.ടി.എമ്മുകളും അടിച്ചുതകര്‍ത്ത പ്രതിഷേധക്കാര്‍ റോഡുകൾ ഉപരോധിച്ചു. പലയിടത്തും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ച് ഹര്‍ത്താലിന് സമാനമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതോടെ പഴയ 200 രൂപ നോട്ടുകള്‍ ഏപ്രില്‍ വരെ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നിട്ടും പ്രതിഷേധം അവസാനിച്ചിട്ടില്ല. ഫെബ്രുവരി 25 ന് നൈജീരിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നോട്ടുനിരോധനവും പ്രക്ഷോഭവും നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടുനിരോധനമെന്ന് ഭരണപക്ഷം പറയുമ്പോള്‍ പ്രതിപക്ഷം ഈ സാഹചര്യത്തെ പ്രചാരണായുധമാക്കാനാണ് ശ്രമിക്കുന്നത്.