തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി പ്രവീൺ റാണയുടെ അറസ്റ്റ് ഇന്ന്. 126 കോടി രൂപയുടെ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രവീൺ റാണയേയും അംഗരക്ഷകരേയും പൊലീസ് അതിസാഹസികമായാണ് പിടികൂടിയത്. കോയമ്പത്തൂരിൽ നിന്നാണ് പ്രവീൺ റാണയെ കസ്റ്റഡിയിലെടുത്തത്. ഈ മാസം 6ന് ഇയാൾ സംസ്ഥാനം വിട്ടിരുന്നു.
ഇന്നലെ വൈകീട്ട് ഇയാളെ കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് എത്തിച്ചു. കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലെ ദേവരായപുരത്തായിരുന്നു പ്രവീൺ റാണ താമസിച്ചിരുന്നത്. ഏറുമാടം കെട്ടി അംഗരക്ഷകർക്കൊപ്പം സ്വാമി വേഷത്തിൽ കഴിഞ്ഞ ഇയാൾ പൊലീസ് എത്തിയപ്പോൾ പട്ടികളെ അഴിച്ചുവിട്ടു. തുടർന്ന് പൊലീസ് ഇയാളെ അതിസാഹസികമായി പിടികൂടുകയും മൂന്ന് അംഗരക്ഷകരേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതര സംസ്ഥാനത്തും പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ്.
തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ്ങ് മാർക്കറ്റിംഗ് കൺസൾട്ടൻസിയിലൂടെയാണ് പ്രവീണ്‍ റാണയുടെ തട്ടിപ്പ്. നിക്ഷേപകരോട് 48% വരെ റിട്ടേൺ ലഭിക്കുമെന്ന് പറഞ്ഞ് പണം നിക്ഷേപിക്കാൻ സ്വാധീനിച്ചു. ഇത്തരത്തിൽ നൂറ് കോടി രൂപയുടെ തട്ടിപ്പാണ് പ്രവീൺ റാണ നടത്തിയത്. വാർത്ത പുറത്ത് വന്നതോടെ കൂടുതൽ പരാതികളും വരുന്നുണ്ട്. ഇതോടെ തട്ടിയ പണത്തിന്റെ മൂല്യം 150 കോടി കടക്കുമെന്നാണ് സൂചന.
കള്ളപ്പണം ഒളിപ്പിക്കാനായി സിനിമയിലും പണം മുടക്കിയിരുന്നു. 2020 ൽ അനൻ എന്ന ചിത്രം നിർമിച്ച് ഇതിൽ കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്തു പ്രവീൺ റാണ. 2022 ലെ ചോരൻ എന്ന സിനിമയും നിർമിച്ച് അതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പ്രവീൺ റാണയാണ്.