പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അഞ്ചു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമൻസ് ഫ്രണ്ട് തുടങ്ങിയ എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻ ഐ എയും ഇ ഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. അതേസമയം തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലർ ഫ്രണ്ട് ഇനി അറിയപ്പെടുക.
ഏത് ഭീകര സംഘടനകളെയും നിരോധിക്കുമ്പോൾ ആദ്യം അഞ്ച് വർഷവും പിന്നീട് അത് ട്രിബ്യൂണലിൽ പുനപരിശോധിക്കണം എന്നുമാണ് നിലവിലെ നിയമം. എന്നാൽ വിദേശത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിച്ചത് രാജ്യത്തിൻ്റെ താത്പര്യങ്ങൾ ഹനിക്കാനാണെന്നും അൽ ഖെയ്ദ അടക്കമുള്ള സംഘടനകളിൽ നിന്ന് പി എഫ് ഐ സഹായം സ്വീകരിച്ചു എന്നുമാണ് വ്യത്യസ്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
ഹത്രാസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നും രാജ്യത്ത് കൂട്ടായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചു എന്നും എൻ ഐ എ റിപ്പോർട്ടിൽ പറയുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ തുടങ്ങിയവ കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള സംഘടനകളുടെ രീതിയിലാണ് പി എഫ് ഐ യുടെ പ്രവർത്തനം.
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘടന പരിശീലനം നടത്താൻ ക്യാമ്പുകൾ നടത്തുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇതു മൂലം സംഘടന ഏറെ വ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ നിരോധിച്ചില്ലെങ്കിൽ അത് ദേശീയോദ്ഗ്രഥനത്തിനു തടസമാവും എന്നും എൻ ഐ എ, ഇ ഡി തുടങ്ങിയ ഏജൻസികൾ നൽകിയ റിപ്പോർട്ടിൽ പറയുന്നു.