ചരിത്രത്തിൽ ആദ്യമായി പോപ്പ് ബഹ്റൈൻ സന്ദർശിക്കുന്നു. നവംബറിൽ ഫ്രാൻസിസ് മാർപ്പാപ്പ സന്ദർശനം നടത്തുമ്പോൾ നേതൃത്വം നൽകുന്ന കുർബാനയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ തുടങ്ങിക്കഴിഞ്ഞു. അടുത്തമാസം മൂന്നിന് ബഹ്റൈനിലെത്തുന്ന മാർപാപ്പ നാല് ദിവസത്തെ സന്ദർശത്തിന് ശേഷമേ മടങ്ങൂ. നവംബർ 5ന് ബഹ്റൈൻ നാഷണൽ സ്റ്റേഡിയത്തിലാണ് കുർബാന നടത്തുന്നത്.
24,000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള ബഹ്റൈൻ നാഷണൽ സ്റ്റേഡിയത്തിലാണ് മാർപാപ്പ കുർബാന അർപ്പിക്കുക. കുർബാനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും രജിസ്ട്രേഷൻ.
bahrainpapelvisit.org എന്ന വെബ്സൈറ്റിൽ റജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.
ബഹറൈനിലെത്തിയാൽ 3ന് മാർപാപ്പ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയെ സഖീർ റോയൽ കൊട്ടാരത്തിൽ സന്ദർശിക്കും. 4ന് ‘മനുഷ്യരുടെ സഹവർത്തിത്വത്തിന് കിഴക്കും പടിഞ്ഞാറും’ എന്ന വിഷയത്തിൽ ബഹ്റൈൻ ഫോറം ഫോർ ഡയലോഗിന്റെ കോൺഫറൻസിൽ മാർപ്പാപ്പ പങ്കെടുക്കും. ഇരുനൂറിലേറെ മതനേതാക്കളും പണ്ഡിതരും ചർച്ചകളിൽ പങ്കാളികളാകും.
ഗൾഫിലെ ആദ്യ കത്തോലിക്ക ദേവാലയം സ്ഥിതി ചെയ്യുന്ന മനാമയും ഏറ്റവും വലിയ കത്തോലിക്ക ദേവാലയങ്ങളിൽ ഒന്നായ അവാലിയിലെ അവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലും ഫ്രാന്‍സിസ് മാർപ്പാപ്പ സന്ദർശിക്കും. ദേശീയ – മത നേതാക്കളെ കാണുകയും പ്രാദേശിക സ്കൂളുകൾ സന്ദർശിക്കാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.
ഗൾഫ് രാജ്യങ്ങളിലേക്ക് ആദ്യമായി സന്ദർശനം നടത്തുന്ന പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയാണ്. 2019ൽ മാർപ്പാപ്പ അബുദാബി സന്ദർശിച്ചിരുന്നു.