ചോളരാജ വംശത്തിന്റെ ചരിത്ര കഥ പറയുന്ന മണിരത്നം ചിത്രം ‘ പൊന്നിയിൻ സെൽവൻ ‘ വ്യത്യസ്തമായ റിലീസിംഗിനൊരുങ്ങുകയാണ്. തമിഴ് സിനിമാ ചരിത്രത്തിൽ ആദ്യമായി ഐ മാക്സ് വേർഷനിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
കൽക്കിയുടെ ‘പൊന്നിയിൻ സെൽവൻ ‘ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1958 ൽ ഇതേ നോവലിനെ അടിസ്ഥാനമാക്കി എം ജി ആർ ചിത്രം നിർമിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. 2012 ൽ തന്നെ സിനിമയുമായി ബന്ധപ്പെട്ട ജോലികൾ തുടങ്ങി വച്ചിരുന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചിത്രം നീണ്ടുപോകുകയായിരുന്നു.
വിക്രം, ഐശ്വര്യ റായ്, തൃഷ, ശോഭിതാ ദൂലിപാല, ജയചിത്ര, ജയം രവി, കാർത്തി, റഹ്മാൻ, അശ്വിൻ കാകുമാനു, പ്രഭു, ശരത് കുമാർ, ജയറാം, ലാൽ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ് , പാർത്ഥിപൻ, ബാബു ആന്റണി, റിയാസ് ഖാൻ തുടങ്ങി ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഏകദേശം 500 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്കായി കണക്കാക്കുന്നത്. മണിരത്നത്തിന്റെ തന്നെ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സിനിമയുടെ അരങ്ങിൽ മാത്രമല്ല അണിയറയിലും പ്രഗത്ഭരായ വ്യക്തികളാണ് പ്രവർത്തിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ ആണ് സംഗീതം. രവി വർമൻ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇളങ്കോ കുമാരവേലനാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30 ന് സിനിമ തിയ്യറ്ററുകളിലെത്തും.