രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച യുഎഇയിൽ എത്തും. സന്ദർശനത്തിനിടെ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണുന്ന മോദി മിഡിൽ ഈസ്റ്റിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രത്തിൻ്റെ ഉദ്ഘാടനം അബുദാബിയിൽ നിർവഹിക്കും. അബുദാബിയിലും ദുബായിലുമായി നിരവധി പരിപാടികളിൽ ഈ രണ്ട് ദിവസം പ്രധാനമന്ത്രി പങ്കെടുക്കും.
2015-ന് ശേഷം യുഎഇയിലേക്കുള്ള പ്രധാനമന്ത്രി ഏഴാമത്തെ സന്ദർശനമാണിത്. കഴിഞ്ഞ എട്ട് മാസത്തിനിടെ മാത്രം മൂന്നാം തവണയാണ് മോദി യുഎഇയിലെത്തുന്നത്. 2015-ൽ മോദി ആദ്യമായി യുഎഇയിൽ എത്തുമ്പോൾ 34 വർഷത്തിനിടെ ഒരു പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു അത്.
സന്ദർശനത്തിനിടെ യുഎഇ പ്രസിഡൻ്റുമായി മോദി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രസ്താവനയിൽ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വിപുലീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള പുതിയ തീരുമാനങ്ങൾ ഇരുരാഷ്ട്രത്തലവൻമാരുടേയും കൂടിക്കാഴ്ചയിലുണ്ടാവും. വൈസ് പ്രസിഡൻ്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും മോദി കൂടിക്കാഴ്ച നടത്തും.
ചൊവ്വാഴ്ച വൈകുന്നേരം അബുദാബിയിലെ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ‘അഹ്ലൻ മോദി’ പരിപാടിയിൽ 60,000-ത്തിലധികം ഇന്ത്യൻ പ്രവാസികളെ മോദി അഭിസംബോധന ചെയ്യും. പരിപാടിയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
ബുധനാഴ്ച, ദുബായിൽ നടക്കുന്ന ലോക ഗവൺമെൻ്റ് ഉച്ചകോടി 2024 ൽ പ്രധാനമന്ത്രി ആദ്യം പങ്കെടുക്കും. ഇന്ത്യ, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ബുധനാഴ്ച വൈകിട്ട് അബു മുറൈഖയിലെ ബിഎപിഎസ് ഹിന്ദു മന്ദിർ മോദി ഉദ്ഘാടനം ചെയ്യും.
യുഎഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) 2022 മെയിൽ പ്രാബല്യത്തിൽ വന്നതിനുശേഷം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വർഷം 85 ബില്യൺ ഡോളറിലെത്തി. 2022-23 ലെ നേരിട്ടുള്ള ഇന്ത്യയിൽ നേരിട്ട് നിക്ഷേപം നടത്തിയ നാലാമത്തെ രാജ്യമാണ് യുഎഇ.