ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യയിലേക്ക്. വരുന്ന ചൊവ്വ, ബുധൻ ദിവസങ്ങളിലായിരിക്കും മോദിയുടെ സൗദി സന്ദർശനം. യാത്രയ്ക്കിടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
സ്വകാര്യ ഹജ്ജ് ഓപ്പറേറ്റർമാരുടെ വീഴ്ച കാരണം അരലക്ഷത്തോളം ഹജ്ജ് സ്ലോട്ടുകൾ നഷ്ടമായിരുന്നു. സൌദി സർക്കാരുമായി നടത്തിയ ചർച്ചകളിൽ ഇതിൽ പതിനായിരം പേരുടെ ക്വോട്ട പുനസ്ഥാപിച്ചെന്നും കൂടുതൽ സ്ലോട്ടുകൾ പുനസ്ഥാപിക്കാനുള്ള ചർച്ചകൾ തുടരുകയാണെന്നും വിദേശകാര്യസെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.
1.75മാണ് ഇക്കുറി ഇന്ത്യയ്ക്ക് അനുവദിച്ച ഹജ്ജ് ക്വാട്ട. ഇതിൽ 1.22 ലക്ഷമാണ് ഹജ്ജ് കമ്മിറ്റി വഴിയുള്ള ക്വോട്ട. ബാക്കി സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്കായി മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ സൌദ്ദി സർക്കാർ നിഷ്കർഷിച്ച സമയക്രമം പാലിക്കുന്നതിൽ ഓപ്പറേറ്റർമാർ പരാജയപ്പെട്ടു. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും മിനയിലെ ക്യാംപുകൾ, താമസം, യാത്രസൌകര്യം എന്നിവ സംബന്ധിച്ച കരാറുകളിൽ എത്താൻ ഇവർക്കായില്ല.
സമയപരിധി നീട്ടി നൽകാനാവില്ലെന്ന് സൌദ്ദി സർക്കാർ അറിയിച്ചതോടെ കേന്ദ്രസർക്കാർ ഇടപെട്ടു. ഇതോടെ പോർട്ടൽ വീണ്ടും തുറക്കാൻ സൌദ്ദി തയ്യാറായി. മിനായിലെ സ്ഥലലഭ്യത അനുസരിച്ച് പതിനായിരം പേരെ കൂടി ഉൾക്കൊള്ളിക്കാൻ ധാരണയായെന്നും മിശ്രി വ്യക്തമാക്കി.
നേരത്തെ 2023 മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിച്ചിരുന്നു. ആറ് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി സൌദ്ദിയിൽ എത്തുന്നത്. ഇന്ത്യയിൽ കൂടുതൽ സൌദ്ദി നിക്ഷേപം എത്തിക്കുക എന്ന ലക്ഷ്യവും മോദിയുടെ യാത്രയ്ക്കുണ്ട്.