ദില്ലി: അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ വലിയ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി മുന്നോട്ട് പോകുന്നത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പുതിയ പാർട്ടി അധ്യക്ഷൻമാരെ നിയമിച്ച പാർട്ടി കർണാടകയിലും തമിഴ്നാട്ടിലും പാർട്ടിയിൽ അഴിച്ചു പണിക്ക് ഒരുങ്ങുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ വിജയം പ്രതീക്ഷിക്കുന്നുവെങ്കിലും കഴിഞ്ഞ തവണത്തെ പോലെ മൃഗീയ ഭൂരിപക്ഷം കിട്ടിയേക്കില്ല എന്ന വിലയിരുത്തൽ ബിജെപിക്കുണ്ട്. ഈ സാഹചര്യത്തിൽ അവിടെ കുറവ് വരുന്ന സീറ്റുകൾ ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നേടിയെടുക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം.
മിഷൻ സൌത്തുമായി മുന്നോട്ട് പോകുമ്പോൾ നിർണായകമായ ചില നീക്കങ്ങൾക്ക് ബിജെപി ഒരുങ്ങുന്നുവെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദക്ഷിണേന്ത്യയിൽ മത്സരിപ്പിക്കുക എന്നതാണ് ഇതിൽ പ്രധാനം. തമിഴ്നാട്ടിലെ കന്യാകുമാരിയിലോ കോയമ്പത്തൂരോ മോദിക്ക് മത്സരിച്ചേക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇന്ത്യൻ എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസിക്കൊപ്പം കന്യാകുമാരിയിലും മോദി മത്സരിച്ചാൽ അത്ഭുപ്പെടാനില്ല. കാശി – തമിഴ് സംഗമം അടക്കമുള്ള പരിപാടികളിലൂടെ തമിഴ്നാടിൽ അനുകൂലമായൊരു കളമൊരുക്കാൻ മോദി ശ്രമിച്ചിട്ടുണ്ട് – മുതിർന്ന രാഷ്ട്രീയ നിരീക്ഷകൻ പികെഡി നമ്പ്യാർ പറഞ്ഞു. കാശി സ്ഥിതി ചെയ്യുന്ന വാരണാസിയിലും കന്യാകുമാരിയിലും ഒരേ സമയം മത്സരിക്കുക വഴി വേറിട്ടൊരു രാഷ്ട്രീയം കൂടി മുന്നോട്ട് വയ്ക്കാൻ മോദിക്കാവും.