ഇന്ത്യയിൽ ന്യൂനപക്ഷങ്ങളോട് വിവേചനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഭരണഘടനാധിഷ്ഠിതമായി പ്രവർത്തിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ജാതി-മത-ലിംഗ ഭേദമന്യേയാണ് നയങ്ങൾ നടപ്പിലാക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ചും ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തെ കുറിച്ചും ചോദിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-യു എസ് ബന്ധം എക്കാലത്തെയും ഏറ്റവും മികച്ച നിലയിലാണുള്ളതെന്ന് യു.എസ് പ്രെസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയം മാധ്യമസ്വാതന്ത്ര്യത്തിലൂടെയും മതസ്വാതന്ത്ര്യത്തിലൂടെയും മാത്രമേ സാധ്യമാകുകയുള്ളൂ എന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എസ് എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.
യുക്രൈൻ യുദ്ധത്തെ കുറിച്ചും ഇരുവരും കാഴ്ചപ്പാട് വ്യക്തമാക്കി. യുക്രൈൻ വിഷയത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണണമെന്നായിരുന്നു മോദിയുടെ നിലപാട്. കാലാവസ്ഥ , ഭീകരവാദം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഇരുവരും അഭിപ്രായങ്ങൾ പങ്കുവച്ചു. ഇന്ത്യയിലെ സാങ്കേതിക രംഗത്തെ കുതിച്ചു ചാട്ടവും പ്രാദേശിക ഭരണത്തിലെ വനിതാ മുന്നേറ്റവും നരേന്ദ്ര മോദി യുഎസ് പാർലമെന്റിന്റെ നടന്ന സംയുക്ത സമ്മേളനത്തിൽ എടുത്ത് പറഞ്ഞു.