കുവൈത്ത് സിറ്റി: ബിൽഡിംഗ് കോഡ് ചടങ്ങളിൽ മുൻസിപ്പാലിറ്റി അധികൃതർ കർശന പരിശോധന ആരംഭിച്ചതോടെ കുവൈത്തിൽ നിരവധി പേർക്ക് താമസസ്ഥലത്ത് നിന്നും ഇറങ്ങേണ്ടി വന്നതായി റിപ്പോർട്ട്. ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് ബ്നിദ് അൽ-ഗർ ഏരിയയിലെ മൂന്ന് പ്രോപ്പർട്ടികളിൽ അധികൃതർ വൈദ്യുതി വിതരണം വിച്ഛേദിച്ചതായും നിരവധി വിദേശികളെ താമസസ്ഥലത്ത് നിന്നും പുറത്താക്കിയതായും കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താമസസ്ഥലം നഷ്ടമായവരിൽ അധികവും ബാച്ചിലേഴ്സാണ് എന്നാണ് സൂചന.
എൻബിടിലി ലേബർ ക്യാംപിലുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെയാണ് കുവൈത്തിൽ ബിൽഡിംഗ് കോഡ് ലംഘിക്കുന്നവരെ കണ്ടെത്താൻ വ്യാപക പരിശോധന ആരംഭിച്ചത്. ലേബർ ക്യാംപിലെ താഴത്തെ മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് കാരണമാണ് അഗ്നിബാധയുണ്ടായി അൻപത് പേർ മരിച്ചതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. അപകടത്തിൻ്റെ പശ്ചാത്തലത്തിൽ ബിൽഡിംഗ് കോഡ് നിബന്ധകൾ കർശനമായി പാലിക്കണമെന്നും ചട്ടലംഘനം നടത്തിയവരെ കണ്ടെത്താൻ കർശന പരിശോധന നടത്താനും കുവൈത്ത് ഉപപ്രധാനമന്ത്രി ഉത്തരവിട്ടിരുന്നു.
ബിൽഡിംഗ് കോഡ് ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ബ്നീദ് അൽ-ഗറിലെ നിരവധി ബാച്ചിലർ പ്രവാസികളെ താമസസ്ഥലത്ത് നിന്നും പുറത്താക്കുകയും കുവൈറ്റിലെ 45 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള ചുട്ടുപൊള്ളുന്ന വേനലിൽ മൂന്ന് കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിയും വെള്ളവും ഉദ്യോഗസ്ഥർ വിച്ഛേദിച്ചതായും അറബ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.
.