സ്പെയിനിൽ ഗർഭിണിയായ സ്ത്രീയ്ക്ക് പ്രസവവേദന വന്നപ്പോൾ വിമാനം അടിയന്തിരമായി ഇറക്കി. എന്നാൽ വിമാനത്തിൽ നിന്ന് 28 യാത്രക്കാർ ഓടി രക്ഷപ്പെട്ടപ്പോഴായിരുന്നു ഇത് അഭിനമാണെന്ന് മനസിലായത്. ബാഴ്സലോണ വിമാനത്താവളത്തിലാണ് സംഭവം. വിമാനം നിലത്തിറക്കിയ ഉടനെ യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. അഭിനയമാണെന്ന് മനസിലായ ഉടൻ തന്നെ ഗർഭിണി ഉൾപ്പെടെയുള്ള 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനധികൃതമായി രാജ്യത്തേക്ക് കടന്ന മറ്റ് യാത്രക്കാർക്കായി തെരച്ചിൽ തുടരുകയാണ്.
മൊറോക്കയില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള പെഗാസസ് എയർലൈൻസ് വിമാനത്തിലായിരുന്നു അപ്രതീക്ഷിതമായി ഈ നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വേദന അഭിനയിച്ച യാത്രക്കാരി ബാഴ്സലോണയിൽ അടിയന്തരമായി വിമാനം ഇറക്കണമെന്ന് അഭ്യർത്ഥിച്ചു വിമാനം ലാൻഡ് ചെയ്യുമ്പോൾ ഗർഭിണിയെ ഇറക്കാൻ ആംബുലൻസും മൂന്ന് പൊലീസ് പട്രോളിംഗും സ്ഥലത്ത് സന്നദ്ധമായിരുന്നു. ഇതിനിടയിലാണ് പെട്ടന്ന് 28 പേരടങ്ങുന്ന സംഘം ഓടി രക്ഷപ്പെട്ടത്. ഇവരിൽ കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ ഇസ്താംബൂളിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.
അതേസമയം വിമാനത്തിൽ ഉണ്ടായിരുന്ന ഗർഭിണിയായ യുവതിയെ പരിശോധനയ്ക്കായി സാന്റ് ജോൻ ഡി ഡ്യൂ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. എന്നാൽ അവർക്ക് പ്രസവവേദനയുടെ ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവരെ ഡിസ്ചാർജ് ചെയ്തശേഷം യാത്ര തടസപ്പെടുത്തിയതിനും പൊതു ജനജീവിതം താറുമാറാക്കിയെന്ന കുറ്റവും ചുമത്തി അറസ്റ്റ് ചെയ്തു.