ആഗ്രയിലെ പ്രമുഖ മാധ്യമപ്രവർത്തകയായിരുന്ന നീലം ശർമ കൊല്ലപ്പെട്ട കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. 2014 ഫെബ്രുവരി 20നാണ് നീലം ശർമയെ വളർത്തുനായയ്ക്കൊപ്പം സ്വന്തം വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വിജയ് ശർമയും ഇവരുടെ രണ്ട് മക്കളും ഫിറോസാബാദിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം. ഇവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് നീലവും വളർത്തുനായയും മരിച്ച നിലയിൽ കണ്ടത്. കൂടാതെ വീട്ടിലെ പണവും ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടതായും ശ്രദ്ധയിൽപ്പെട്ടു. പണം കൈക്കലാക്കുകയായിരുന്നു കൊലയുടെ ലക്ഷ്യമെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരുകയും ചെയ്തു.
വളർത്തു നായയുടെ കഴുത്തിൽ കത്തി കൊണ്ടുള്ള ഒൻപത് മുറിവും നീലത്തിന്റെ ശരീരത്തിൽ 14 മുറിവുമാണ് പൊലീസ് കണ്ടെത്തിയത്. അതേസമയം നീലത്തിന്റെ മരണത്തോടുകൂടി ഇവരുടെ വളർത്തു തത്ത ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിർത്തി. പിന്നീട് സംസാരിക്കാതെയുമായി. ഇത് കൊലപാതകം തത്ത കണ്ടിട്ടുണ്ടാവാമെന്ന് സംശയം വിജയ്ക്ക് ഉണ്ടാക്കി. ഇതോടെ വീട്ടിൽ വരുന്നവരുടെയും സംശയമുള്ളവരുടെയും പേരുകൾ ഓരോന്നായി അദ്ദേഹം തത്തയോട് പറയാൻ തുടങ്ങി. അപ്പോഴാണ് ഇവരുടെ ബന്ധുവായ അഷുവിന്റെ പേര് കേൾക്കുമ്പോൾ തത്ത ആകെ അസ്വസ്ഥത പ്രകടിപ്പിച്ച് അഷു അഷു എന്ന് വിളിച്ച് ഓടി നടന്നത്. അപ്പോൾ തന്നെ വിജയ് വിവരം പൊലീസിൽ അറിയിച്ചു.
പൊലീസിന് മുന്നിലും തത്ത അഷുവിന്റെ പേര് ആവർത്തിച്ചതോടെ യുവാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ സുഹൃത്ത് റോണിയുടെ സഹായത്തോടെയാണ് നീലത്തെ കൊലപ്പെടുത്തിയതെന്ന് അഷു സമ്മതിച്ചു. എന്നാൽ നിയമം അനുസരിച്ച് തത്തയുടെ മൊഴി തെളിവായി രേഖപ്പെടുത്താൻ കഴിയില്ല. എങ്കിലും നിർണായകമായ തത്തയുടെ മൊഴി അന്വേഷണത്തിലുടനീളം ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്.
എംബിഎ പഠിക്കുന്നതിനായി അഷുവിന് വിജയ് ശർമ്മ മുൻപ് 80,000 രൂപ നൽകിയിരുന്നു. എന്നാൽ വീട്ടിൽ സ്വർണവും പണവും ഉണ്ടെന്ന് അറിഞ്ഞ അഷു കൂട്ടുകാരനുമായി ചേർന്ന് കൃത്യം നടപ്പാക്കുകയായിരുന്നു. പക്ഷെ, അഷുവിന് ശിക്ഷ വിധിക്കുന്നത് കാണാൻ കാത്തുനിൽക്കാതെ കോവിഡ് കാലത്ത് നീലത്തിന്റെ ഭർത്താവ് വിജയ് ശർമ മരണപ്പെട്ടു. കോടതി വിധിയിൽ സന്തോഷമുണ്ടെന്നും ഇനി ഒരാൾക്കും ഇത്തരത്തിൽ ഹൃദയഭേദകമായ അവസ്ഥ ഉണ്ടാകരുതെന്നാണ് ആഗ്രഹമെന്നും നീലത്തിന്റെ മകൾ നിവേദിത പറഞ്ഞു.