തിരുവനന്തപുരം: ബലിപെരുന്നാൾ ദിന സന്ദേശത്തിൽ യൂട്യൂബർ തൊപ്പിയെ വിമർശിച്ച് പാളയം ഇമാം വി.പി സുഹൈബ് മൗലവി.തൊപ്പി എന്ന വ്ലോഗർ മുഹമ്മദ് നിഹാദിനെ പേരെടുത്ത് പറയാതെയാണ് പാളയം ഇമാം വിമർശിച്ചത്.
ഇമാമിൻ്റെ വാക്കുകൾ –
യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും നിറഞ്ഞു നിന്ന് ആളുകളെ തെറി വിളിക്കുകയും സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കുകയും ഭക്ഷണത്തെ അപമാനിക്കുകയും ചെയ്യുന്ന ഒരു യൂട്യൂബറെ വരവേൽക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് കാത്തുനിന്നത്. ഒരു കട ഉദ്ഘാടനം ചെയ്യാൻ വരെ അയാളെ ക്ഷണിക്കുന്ന നിലയുണ്ടായി. മധ്യവയസ്കരോ ചെറുപ്പക്കാരോ അല്ല അതിലും പ്രായം കുറഞ്ഞ കൗമാരക്കാരാണ് ആ യൂട്യൂബറെ ആരാധിക്കുന്നത്. ഒരു കട ഉദ്ഘാടനം ചെയ്യാൻ വരെ അയാളെ വിളിക്കുന്ന അവസ്ഥയുണ്ടായി. കൗമാരക്കാരായ കുട്ടികളാണ് അയാളുടെ ഫോളോവേഴ്സ്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് പേരാണ് അയാളെ ഫോളോ ചെയ്യുന്നത്. ഇതെങ്ങനെ സംഭവിച്ചു.. അതിനൊരു കാരണം പുതിയ തലമുറയിൽ നിന്നും നാം ഒരുപാട് അകന്നു പോയി എന്നതാണ്. അവരോട് എങ്ങനെ സംസാരിക്കണം എന്ന് നമ്മുക്ക് അറിയില്ല. അകലെ നിന്ന് ഉത്തരവിടുന്ന കാരണവൻമാരെയല്ല കുട്ടികൾക്ക് വേണ്ടത്. അടുത്ത് നിന്ന് സംസാരിക്കുന്നവരെയാണ് അവർക്ക് ഇഷ്ടം.
തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകസിവിൽ കോഡിനെതിരെയും കേരള സ്റ്റോറി സിനിമയ്ക്ക് എതിരെയും അദ്ദേഹം ഇന്ന് തുറന്നടിച്ചു.
ഏകസിവിൽ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കും. സിവിൽ കോഡ് സംബന്ധിച്ച നടക്കുന്ന ചർച്ചകൾ ഭരണഘടനയ്ക്ക് എതിരാണ്. എകസിവിൽ കോഡിനെ വിശ്വാസസമൂഹം ഒന്നിച്ച് നിന്ന് എതിർക്കണം. സിവിൽ കോഡ് നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം. ധ്രുവീകരണ രാഷ്ട്രീയം നാടിൻ്റെ സമാധാനം തകർക്കും എന്നാണ് മണിപ്പൂർ നമ്മുക്ക് കാണിച്ചു തരുന്നത്. കേരള സ്റ്റോറി തെറ്റിദ്ധരിപ്പിക്കുന്ന സിനിമയാണ്. സമൂഹത്തിലെ ഐക്യവും സാഹോദര്യവും തകർക്കാനേ ഇത്തരം സിനിമകൾ ഉപകരിക്കൂ.