കുവൈറ്റിൽ ഡ്രൈവിങ് ലൈസൻസ് നിബന്ധനകൾ പുതുക്കിയതിന് പിന്നാലെ 10,000ത്തിലധികം പ്രവാസികളുടെ ലൈസൻസ് റദ്ദാക്കി. കുറഞ്ഞ ശമ്പള വ്യവസ്ഥ നിലനിർത്താനാകാത്തതാണ് ലൈസൻസ് റദ്ദാക്കപ്പെടാൻ കാരണം. ലൈസൻസ് റദ്ദാക്കപ്പെട്ട പ്രവാസികളെ ഫോൺ സന്ദേശത്തിലൂടെ അറിയിക്കുകയും ലൈസൻസ് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതേസമയം റദ്ദാക്കിയ ലൈസൻസുമായി വാഹനമോടിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും ഔദ്യോഗിക വൃത്തങ്ങൾ നൽകി.
കുവൈത്തില്‍ ഡ്രൈവിങ് ലൈസൻസ് നേടിയ വിദേശികളുടെ ഫയലുകള്‍ പുനഃപരിശോധിക്കാൻ ഈ വർഷം ഒക്ടോബറിലാണ് ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്. ഉപാധികള്‍ പാലിക്കാതെ നേടിയ ലൈസന്‍സുകളും ജോലി മാറിയിട്ടും തിരിച്ചേൽപിക്കാത്ത ലൈസൻസുകളുമാണ് പുതിയ നടപടിയിലൂടെ റദ്ദാക്കുന്നത്. നിലവില്‍ രണ്ടു വർഷം കുവൈത്തിൽ താമസിച്ച പ്രവാസികൾക്കും പ്രതിമാസം 600 ദിനാർ ശമ്പളവും സർവകലാശാല ബിരുദവുമുള്ളവര്‍ക്കാണ് ലൈസൻസ് അനുവദിക്കുക.
ഇത്തരത്തിൽ നേടിയ ലൈസൻസുകൾ കുറഞ്ഞ ശമ്പളമുള്ള തസ്തികയിലേക്ക് ജോലി മാറിയിട്ടും മാറ്റാത്തവർ, വീടുകളിലെ ഡ്രൈവറെന്ന പരിഗണനയിൽ നേടിയ ലൈസൻസ് മമറ്റൊരു ജോലി ലഭിച്ചിട്ടും മാറ്റാത്തവർ തുടങ്ങിയവർക്ക് പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കും. അതേസമയം കുവൈത്തിൽ ഏഴുലക്ഷം വിദേശികൾക്ക് ലൈസൻസുണ്ടെന്നാണ് കണക്ക്. ഇതിൽ നിയമവിധേയമല്ലാത്ത 2,47,000 ലൈസൻസ് ഉണ്ടെന്നും അവ റദ്ദാക്കുമെന്നുമാണ് സൂചനകള്‍.
എന്നാൽ പ്രവാസികളുടെ വാഹന ഉടമസ്ഥാവകാശ നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങൾ അടുത്ത വർഷം ആദ്യത്തിൽ ട്രാഫിക് വിഭാഗം സ്വീകരിക്കുമെന്നും സൂചനയുണ്ട്. കൂടാതെ ഒരു പ്രവാസി ഒന്നിലധികം വാഹനങ്ങൾ സ്വന്തമാക്കുന്നത് തടയുന്ന നിയമവും ഇതിലുൾപ്പെടും. സുപ്രീം ട്രാഫിക് കൗൺസിൽ ഇതേ വിഷയം ചർച്ച ചെയ്യുകയും പിന്നീട് അംഗീകാരം മാറ്റിവെക്കുകയും ചെയ്തിരുന്നു.