ഓസ്കറിൽ ഡോക്യുമെന്ററി വിഭാഗത്തിലേക്ക് മത്സരിക്കാൻ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ. ‘ദി എലിഫന്റ് വിസ്പറേഴ്സും’ ‘ഓള് ദാറ്റ് ബ്രീത്ത്സുമാണ്’ ഇത്തവണ ഡോക്യുമെന്ററി വിഭാഗത്തിലേക്ക് മത്സരിക്കുന്നത്. മനുഷ്യനും ആനക്കുട്ടികളുമായുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് ദി എലിഫന്റ് വിസ്പറേഴ്സ്. പരിക്കേറ്റ പക്ഷിയെ പരിചരിക്കുന്ന യുവാക്കളുടെ കഥയാണ് ‘ഓള് ദാറ്റ് ബ്രീത്ത്സിൽ’ പറയുന്നത്.
കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘ദി എലിഫന്റ് വിസ്പറേഴ്സ് ‘, മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവർ വളർത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. നാൽപ്പത് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. അതേസമയം ഏറെ പ്രതീക്ഷകളോടെയാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്ററി ഓസ്കാറിൽ മൽസരിക്കുന്നത്.
ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓൾ ദാറ്റ് ബ്രീത്ത്സ്’, ഡൽഹിയിലെ വസീറാബാദിലുള്ള രണ്ട് സഹോദരങ്ങളായ മുഹമ്മദ് സൗദിന്റെയും നദീം ഷഹ്സാദിന്റെയും കഥയാണ്. പരുക്ക് പറ്റിയ പക്ഷികളെ രക്ഷപ്പെടുത്തുകയും പരിചരിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം. ഒന്നര മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം. അതേസമയം ബ്രിട്ടീഷ് അക്കാഡമി പുരസ്കാരത്തിനും (ബാഫ്റ്റ്) ഡോക്യുമെന്ററി മത്സരിക്കുന്നുണ്ട്. കൂടാതെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം സ്വന്തമാക്കിയ ഡോക്യുമെന്ററി കൂടിയാണ് ‘ഓൾ ദാറ്റ് ബ്രീത്ത്സ്’.