ഇസ്രായേൽ വിമാനക്കമ്പനികൾക്ക് ഒമാൻ വ്യോമാതിർത്തിയിലൂടെ പറക്കാൻ മാത്രമേ അനുമതി നൽകിയിട്ടുള്ളൂ. ലാൻഡ് ചെയ്യാൻ അനുവാദമില്ലെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) പ്രസിഡന്റ് നായിഫ് അൽ അബ്രി അറിയിച്ചു. 2022ലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നേട്ടങ്ങളും നടപ്പുവർഷത്തെ പദ്ധതികളെ കുറിച്ചും വാർത്തസമ്മേളനത്തിൽ സംസാരിക്കവേയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
അതോറിറ്റി പുറത്തു വിട്ട പ്രസ്താവനയിലെ കാര്യങ്ങൾ വളരെ വ്യക്തമാണ്. ഇസ്രായേൽ എയർലൈനുകൾക്ക് ഒമാന്റെ വ്യോമാതിർത്തിയിലൂടെ പറക്കാൻ മാത്രമുള്ള അനുവാദമേ നൽകിയിട്ടുള്ളൂ. ലാൻഡിങ്ങിന് അനുമതിയില്ല. അതേസമയം അന്താരാഷ്ട്ര ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അനുസൃതമായി അടിയന്തര ലാൻഡിങ് സാഹചര്യമുണ്ടെങ്കിൽ മാത്രം ഒമാനിൽ ലാൻഡ് ചെയ്യാം. എന്നാൽ അത്തരം സാഹചര്യങ്ങളിൽ അല്ലാതെ ഒരു കാരണവശാലും ഒമാനി വിമാനത്താവളങ്ങളിൽ ഇറാനിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതിയില്ലെന്നും അൽ അബ്രി പറഞ്ഞു.
എന്നാൽ കരാറിൽ ഏർപ്പെട്ട 193 രാജ്യങ്ങളിലെ അന്താരാഷ്ട്ര യാത്രകൾക്ക് ഉപയോഗിക്കുന്ന വിമാനങ്ങൾക്ക് വിവേചനം പാടില്ലെന്നാണ് വ്യവസ്ഥ. ഇതിന് അനുസൃതമായാണ് വ്യോമപാത തുറന്ന് കൊടുക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ വ്യോമപാത തുറന്ന് കൊടുത്തത് ഇസ്രായേൽ വിമാനങ്ങൾക്ക് ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാസമയം കുറയ്ക്കാൻ സഹായകമാകുമെന്നാണ് കരുതുന്നത്.