റാണി മുഖർജി പ്രധാന കഥാപാത്രമായെത്തുന്ന ‘മിസിസ് ചാറ്റർജി Vs നോർവേ’ എന്ന സിനിമയ്ക്കെതിരെ പ്രതിഷേധവുമായി നോർവേ ഭരണകൂടം. മക്കളുടെ സംരക്ഷണത്തിനായി നോർവേ സർക്കാരിനെതിരെ പോരാടിയ ഇന്ത്യൻ ദമ്പതികളുടെ കഥ പറയുന്ന ചിത്രമാണ് റാണി മുഖർജിയുടെ ‘മിസിസ് ചാറ്റർജി Vs നോർവേ’ എന്ന സിനിമ. സംസ്കാരത്തിലെ വ്യത്യാസങ്ങൾ കാരണം ഇന്ത്യൻ മാതാപിതാക്കളിൽനിന്നും 2011ൽ രണ്ട് കുട്ടികളെ നോർവീജിയൻ ഫോസ്റ്റർ സിസ്റ്റം കൊണ്ടുപോയിരുന്നു. തുടർന്ന് മാതാപിതാക്കൾ അനുഭവിച്ച മാനസിക പീഡനവും നിയമ പോരട്ടങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം. എന്നാൽ സിനിമയ്ക്ക് നോർവേയിൽ നിന്ന് രൂക്ഷമായ പ്രതികരണമാണ് ലഭിച്ചത്.
ഇന്ത്യയിലെ നോർവീജിയൻ അംബാസഡർ സിനിമയെ സങ്കൽപ സൃഷ്ടി എന്നാണ് വിശേഷിപ്പിച്ചത്. സിനിമയിൽ വസ്തുതാപരമായ കൃത്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കുട്ടികളെ ഒരിക്കലും അവരുടെ കുടുംബങ്ങളിൽ നിന്ന് അകറ്റില്ല. അവരുടെ കൈകൊണ്ട് ഭക്ഷണം കഴിക്കുകയോ കുട്ടികൾ മാതാപിതാക്കളോടൊപ്പം കിടക്കയിൽ ഉറങ്ങുകയോ ചെയ്യുന്നത് കുട്ടികൾക്ക് ഹാനികരമായ സമ്പ്രദായങ്ങളായി കണക്കാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സാംസ്കാരിക പശ്ചാത്തലം പരിഗണിക്കാതെ തന്നെ നോർവേയിൽ ഇത് അസാധാരണമല്ലെന്നും നോർവീജിയൻ എംബസി പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം നോർവേ ഒരു ജനാധിപത്യ, ബഹുസാംസ്കാരിക സമൂഹമാണെന്ന് നോർവീജിയൻ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രൈഡൻലണ്ട് വ്യക്തമാക്കി. നോർവേയിലുള്ളവർ വ്യത്യസ്തമായ കുടുംബ സംവിധാനങ്ങളെയും സാംസ്കാരിക ആചാരങ്ങളെയും വിലമതിക്കുന്നവരാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. കൂടാതെ നോർവേ ശിശുക്ഷേമ സമിതിയും സിനിമയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ലാഭം നോക്കി പ്രവർത്തിക്കുന്ന സംഘടനയല്ല നോർവെ ശിശുക്ഷേമ സമിതി. മാത്രമല്ല, കൂടുതൽ കുട്ടികളെ ഫോസ്റ്റർ കെയർ സമ്പ്രദായത്തിലേക്ക് കൊണ്ടുവരികയും സമിതി ചെയ്യുന്നുണ്ട്. എന്നാൽ നോർവേയിലെ ശിശു ക്ഷേമ സമിതി കൂടുതൽ പണം സമ്പാദിക്കുന്നു എന്നാണ് സിനിമയിൽ പറയുന്നത്. ഇത് ശരിയല്ല. കൂടാതെ കുട്ടികൾ അവഗണന നേരിടുമ്പോഴോ അക്രമത്തിനോ മറ്റ് തരത്തിലുള്ള ദുരുപയോഗങ്ങൾക്കോ വിധേയരാകുമ്പോൾ ബദൽ പരിചരണം ഏർപ്പെടുത്തുമെന്നും നോർവേ അറിയിച്ചു.