ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ നവദമ്പതികളെ വിവാഹത്തിന്റെ പിറ്റേന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. വധൂവരന്മാർ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നെങ്കിലും ഇക്കാര്യത്തിൽ പൊലീസിനും ഡോക്ടർമാർക്കും ദമ്പതികളുടെ ബന്ധുക്കൾക്കും സംശയങ്ങൾ തീർന്നിട്ടില്ല.
മെയ് 30 ചൊവ്വാഴ്ചയാണ് യുപി ബഹ്റൈച്ച് സ്വദേശിയായ പ്രതാപ് യാദവ് എന്ന 22-കാരനും പുഷ്പ എന്ന 20-കാരിയും വിവാഹിതയായത്. വിവാഹചടങ്ങുകൾ പൂർത്തിയാക്കി ബുധനാഴ്ച ദമ്പതികൾ പ്രതാപിൻ്റെ വീട്ടിലെത്തി. ബുധനാഴ്ച രാത്രി മുറിയിലേക്ക് പോയ ദമ്പതികളെ പിന്നീട് വ്യാഴാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നവദമ്പതികൾ മരിച്ച വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയ റൂം സീൽ ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച പൊലീസിന് കിട്ടിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം മൂലം ഇരുവരും മരണപ്പെട്ടു എന്ന കണ്ടെത്തലാണുള്ളത്. ഇരുവരുടേയും ശരീരത്തിൽ മറ്റൊന്നും അസ്വാഭാവികമായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
അസ്വാഭാവിക മരണമെന്ന നിലയിൽ കേസിനെ സമീപിച്ച പൊലീസ് ഇതോടെ കുഴങ്ങി. 24-ഉം 22-ഉം വയസ്സുള്ള ദമ്പതികൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളൊന്നും മുൻകാലത്ത് ഉണ്ടായിരുന്നില്ലെന്നാണ് ഇരുകുടുംബങ്ങളും പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പിന്നെ രണ്ട് ചെറുപ്പക്കാർക്ക് ഒരേസമയം ഹൃദയാഘാതം വന്നുവെന്നതിൽ കൃത്യമായ ഉത്തരം നൽകാൻ ഡോക്ടർമാർക്കും സാധിക്കുന്നില്ല.
ഹൃദയാഘാതം മൂലമാണ് ഭാര്യയും ഭർത്താവും മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നതെന്നും ദമ്പതികളുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കുന്നതിനായി രണ്ട് മൃതദേഹങ്ങളുടെയും ആന്തരികാവയവങ്ങൾ ലഖ്നൗവിലെ സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ കൂടുതൽ പരിശോധനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും ബൽറാംപൂർ എസ്പി പ്രശാന്ത് വർമ പറയുന്നു. അതേസമയം ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ വായുസഞ്ചാരം ഉണ്ടായിരുന്നില്ലെന്നും ഉറക്കത്തിനിടെ ശ്വാസംമുട്ടൽ മൂലം ഹൃദയസ്തംഭനം ഉണ്ടായതായിരിക്കമെന്ന സംശയം ചില പൊലീസ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്നുണ്ട്.
“മുറിയിൽ മൂന്നാമതൊരാൾ പ്രവേശിച്ചതിന്റെ സൂചനകളൊന്നും പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. ദമ്പതികളുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുമില്ല. അതേ സമയം രണ്ട് പേർക്കും ഒരേ രാത്രിയിൽ ഹൃദയാഘാതം ഉണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് അത്ര പെട്ടെന്ന് ആർക്കും വിശ്വസിക്കാനും പറ്റുന്നില്ല. മരണപ്പെടുന്നതിന് തൊട്ടുമുൻപത്തെ ദിവസത്തെ ദമ്പതികളുടെ മുഴുവൻ നീക്കങ്ങളും ഞങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. അവർ തലേദിവസം കഴിച്ചതെന്തൊക്കെയെന്നും പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ദ്ധരുടെ സംഘവും വീട്ടിലെത്തി വിശദമായ പരിശോധന നടത്തി കഴിഞ്ഞു – അന്വേഷണചുമതലയുള്ള ബഹ്റൈച്ച് പൊലീസ് ഇൻസ്പെക്ടറെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരിച്ച നവദമ്പതികളുടെ മൃതദേഹം വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ പ്രതാപിൻ്റെ ഗ്രാമത്തിൽ സംസ്കരിച്ചു. ഒരു ദിവസം മാത്രം ഒന്നിച്ചു കഴിയാൻ ദമ്പതികളെ ഒരേ ചിതയിലാണ് സംസ്കരിച്ചത്.