രാജ്യത്ത് പുതിയ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. പുനെയിലാണ് BA.5.2.1.7 അഥവാ BF.7 കണ്ടെത്തിയത്. അമേരിക്കയിലും യൂറോപ്പിലും വ്യാപകമായിട്ടുള്ള വകഭേഭമാണ് BA.5.2.1.7 അഥവാ BF.7. രാജ്യത്ത് പരിശോധനയും നിയന്ത്രണവും കർശനമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചു. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പുതിയ ജനിതക വകഭേദം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതുകൊണ്ട് തന്നെ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. എല്ലാ ജില്ലകൾക്കും ഇത് സംബന്ധിച്ച നിർദേശങ്ങളും നൽകിയിട്ടുണ്ട്. അതേസമയം രോഗം ബാധിച്ചവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാമെന്നാണ് വിലയിരുത്തുന്നത്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും മാസ്ക് അടക്കമുള്ള മുൻകരുതൽ സ്വീകരിക്കണം. എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ മുൻകരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.