ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് താങ്ങായി അദീബ് & ഷഫീന ഫൗണ്ടേഷൻ. നാലരക്കോടി രൂപ ചിലവഴിച്ച് ഫൗണ്ടേഷന് സംസ്ഥാന ശിശുക്ഷേമ സമിതിക്കായി നിർമ്മിച്ച് നൽകിയ അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അദീബ് & ഷഫീന ഫൗണ്ടേഷന്റെ സഹകരണം ശിശുക്ഷേമസമിതിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ കെട്ടിടവും കൂടുതൽ സൗകര്യങ്ങളും ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് ലഭിച്ച പുതുവത്സര സമ്മാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 18,000 ചതുരശ്ര അടിയിലാണ് കെട്ടിടം പൂര്‍ത്തിയായത്. മികച്ച സൗകര്യങ്ങൾ ഉള്ള മന്ദിരത്തില്‍ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രത്യേക ഡോർമെറ്ററികൾ, രണ്ട് കൗൺസിലിംഗ് മുറികൾ, ആറ് ക്ലാസ് റൂമുകൾ , ലൈബ്രറികൾ, കമ്പ്യൂട്ടർ റൂമുകൾ, മെസ് ഹാൾ, അടുക്കള, ടോയിലേറ്റ് സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ആറ് വയസ്സുമുതല്‍ 18 വയസ്സ് വരെ പ്രായമുള്ളതും ശ്രദ്ധയും പരിചരണവും ആവശ്യമുള്ളതുമായ കുട്ടികളെ സംരക്ഷിക്കുന്നതിനാണ് പുതിയ കെട്ടിടം നിർമിച്ചത്.
പ്രശംസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
ഉദ്യമത്തിന് പിന്തുണ നല്കിയ ഷഫീനയേയും അദീബിനേയും മുഖ്യമന്ത്രി പ്രശംസിച്ചു. ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് ചെയ്യുന്നതൊന്നും അധികമാകില്ല. ഷഫീനയ്ക്കും അദീബിനും അവരാൽ കഴിയും വിധം ചെയ്യുകയെന്നത് പ്രതിബദ്ധതയുടെ ഭാഗമാണെന്നും ഈ തിരിച്ചറിവാണ് മന്ദിരം നിർമ്മിച്ച് നൽകിയതിന് പിന്നിലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ശിശു സൗഹൃദ കേരളം എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തനം നടത്തുന്നത്. നിലവില്‍ ഒന്‍പതു ജില്ലകളിലായി സമിതിയുടെ നേതൃത്വത്തില്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പുറമെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ ഏറ്റെടുക്കാനുള്ള അമ്മത്തൊട്ടില്‍ സംവിധാനം പതിനാലു ജില്ലകളിലുമുണ്ട്. കൂടാതെ ബഹുമുഖ വിഷയങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും അവര്‍ക്ക് മാനവിക മൂല്യങ്ങള്‍ പകര്‍ന്നു നല്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും സമിതി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ധന വിനിയോഗത്തിന് പുറമെ പൂർണ്ണമായും മനസ് അർപ്പിച്ചാണ് അദീബ് & ഷഫീന ഫൗണ്ടേഷൻ പദ്ധതി നടപ്പിലാക്കിയതെന്ന് ചടങ്ങില്‍ അധ്യക്ഷയായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടികൾക്ക് ശാസ്ത്രീയ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ശിശു സംരക്ഷണത്തിന് മുഖ്യ പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന് ചടങ്ങിൽ ആശംസയർപ്പിച്ച മന്ത്രി വി ശിവൻകുട്ടിയും പറഞ്ഞു.
പദ്ധതി നടപ്പാക്കേണ്ടി വന്ന സാഹചര്യം
2018- 19 കാലഘട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയ ഷഫീന അവിചാരിതമായി ശിശുക്ഷേമ സമിതിയിൽ എത്തുകയും കുട്ടികളുടെ അവസ്ഥ കണ്ടറിയുകയും ചെയ്തിരുന്നു. അന്ന് ആറ് വയസ് കഴിഞ്ഞ കുട്ടികളെ സമിതിയില്‍ പാർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തെപ്പറ്റി സെക്രട്ടറിയായിരുന്ന എസ്.ഡി ദീപക് ഷഫീനയെ അറിയിച്ചു. തുടർന്നാണ് ഫൗണ്ടേഷൻ പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ചത്. ആരും അനാഥരായി ജനിക്കുന്നില്ലെന്നും എല്ലാവർക്കും ലഭിച്ച സൗഭാഗ്യങ്ങൾ ഇവർക്കുകൂടി ഉള്ളതാണെന്നും അദീബ് അഹമ്മദ് പറഞ്ഞു. കൊവിഡ് ഇല്ലായിരുന്നെങ്കിൽ ഒരു വർഷം കൊണ്ട് തന്നെ പദ്ധതി പൂര്‍ത്തിയാക്കാൻ കഴിയുമായിരുന്നെന്നും അദീബ് വ്യക്തമാക്കി.
ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ, ഷഫീന യൂസഫലി ( അദീബ് & ഷഫീന ഫൗണ്ടേഷൻ), കൗൺസിലർ മാധവദാസ്, ശിശുക്ഷേമ സമിതി സെക്രട്ടറി കെ ജയപാൽ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൾ സെക്രട്ടറി റാണി ജോർജ് ഐഎഎസ് സ്വാഗതം ആശംസ അറിയിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ പ്രിയങ്ക. ജി ഐഎഎസ് നന്ദിയും രേഖപ്പെടുത്തി.