സ്വന്തം പൗരൻമാർക്കെതിരെ വ്യോമാക്രമണം നടത്തി മ്യാൻമർ സൈന്യം. വടക്കുകിഴക്കൻ മ്യാൻമറിലെ സാഗിങ് പ്രവിശ്യയിലാണ് മ്യാൻമർ സൈന്യം വ്യോമാക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിൽ കുട്ടികളടക്കം നൂറോളം പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. എന്നാൽ യോഗം ചേർന്ന ഭീകരർക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ഭീകരവാദികൾ വിളിച്ചു ചേർത്ത യോഗത്തിനെത്തിയവരും അവരുടെ സഹായികളുമാണ് കൊല്ലപ്പെട്ടതെന്നുമാണ് മ്യാൻമർ സൈന്യത്തിൻ്റെ വാദം.
മ്യാൻമർ സൈന്യത്തിൻ്റെ നടപടിക്കെതിരെ ആഗോളതലത്തിൽ തന്നെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. എന്നാൽ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടത്തിയവരാണ് കൊലപ്പെട്ടതെന്നും ആക്രമണത്തിൽ യാതൊരു ഖേദവുമില്ലെന്നാണ് സൈന്യത്തിൻ്റെ നിലപാട്. ജനകീയ പ്രതിരോധ സേനക്കാർ നിഷ്ങ്കളകരായ ഗ്രാമീണർ താമസിക്കുന്ന ഗ്രാമങ്ങളെ മറയാക്കി യുദ്ധം നടത്തുകയാണെന്നും സൈന്യം കുറ്റപ്പെടുത്തി.
ഓങ് സാൻ സൂചിയുടെ നേതൃത്വതത്തിലുള്ള ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് 2021-ലാണ് മ്യാൻമറിൽ സൈന്യം അധികാരമേറ്റെടുത്തത്. ഇതിനു ശേഷം പലപ്പോഴായി ഭരണകൂടം ജനങ്ങളെക്കെതിരെ തിരിയുകയും പൊതുപ്രവർത്തകരെ തടവിലാക്കുകയും ചെയ്തതായി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇതുവരെ വന്നതിൽ ഏറ്റവും കിരാതമായ ആക്രമണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ആക്രമണത്തെ അപലപിച്ച് കൊണ്ട് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിട്ടുണ്ട്. സൈന്യത്തിൻ്രെ ആക്രമണത്തിൽ ചുരുങ്ങിയത് പതിനാറ് കുട്ടികളെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് യുഎൻ മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. എന്നാൽ കൊല്ലപ്പെട്ടത് സാധാരണക്കാരല്ലെന്നും കൊല്ലപ്പെട്ടവർ സായുധ സംഘമായ ജനകീയ പ്രതിരോധ സേനയുടെ പ്രവർത്തകരാണെന്നും സൈനിക വക്താവ് അവകാശപ്പെട്ടു.