മലപ്പുറം: എടവണ്ണയിൽ വിദ്യാർത്ഥികളായ സഹോദരനും സഹോദരിക്കും നേരെ സദാചാര ആക്രമണം നടന്നതായി പരാതി. എടവണ്ണ ഓതായി സ്വദേശിനിയാ ഷിംല, സഹോദരൻ ഷിംഷാദ് എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ പ്രദേശവാസികളായ അഞ്ച് പേർക്കെതിരെ എടവണ്ണ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.
വണ്ടൂർ കോ-ഓപ്പറേറ്റിവ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഷിംല. സഹോദരൻ ഷിംഷാദ് പ്ലസ് ടു വിദ്യാർത്ഥിയും. ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വേണ്ടി ഇരുവരും എടവണ്ണ ബസ് സ്റ്റാൻഡിൽ എത്തി. ഇവിടെ ബസ് കാത്തിരിക്കുന്നതിനിടെ ഒരാൾ വഴിവിട്ട രീതിയിൽ പെരുമാറുന്നുവെന്ന് ആരോപിച്ച് ഇരുവരുടേയും ദൃശ്യങ്ങൾ പകർത്താൻ തുടങ്ങി. ഇതിനെ ഷിംഷാദും കൂട്ടുകാരും ചോദ്യം ചെയ്തതോടെ കൂടുതൽ പേരെത്തി ഷിംഷാദിനെ മർദ്ദിക്കുകയായിരുന്നു.
മർദ്ദിച്ചവരിൽ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ളവർ ഉണ്ടെന്ന് ഷിംല പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. എടുത്ത ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതോടെ അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. അതേസമയം പരാതി നൽകിയിട്ടും വിഷയത്തിൽ പൊലീസ് തണ്ണുപ്പൻ നിലപാട് സ്വീകരിച്ചെന്നും പരാതിയുണ്ട്.