സ്വന്തമായൊരു തുണ്ട് ഭൂമി എല്ലാവരുടെയും സ്വപ്നമാണ്. അതിന് വേണ്ടി മനുഷ്യർ കഠിനാധ്വാനം ചെയ്യാറുമുണ്ട്. എന്നാൽ മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലെ കുരങ്ങന്മാർക്ക് 32 ഏക്കർ ഭൂമിയാണ് സ്വന്തമായിട്ടുള്ളത്. ഒസ്മാനാബാദിലെ ഉപ്ല ഗ്രാമത്തിലെ ആളുകൾ അവിടെ വസിക്കുന്ന കുരങ്ങന്മാരെ ബഹുമാനത്തോടെയാണ് കാണുന്നതും പരിചരിക്കുന്നതും.
വീട്ടുപടിക്കൽ എത്തുന്ന കുരങ്ങന്മാർക്ക് അവർക്ക് ഭക്ഷണം നൽകുകയും ഗ്രാമത്തിൽ നടക്കുന്ന വിവാഹങ്ങളിൽ അവരെ പങ്കെടുപ്പിക്കുകയും ചെയ്യും. ഉപ്ല ഗ്രാമപഞ്ചായത്തിൽ നിന്ന് കണ്ടെത്തിയ ഭൂരേഖകളിൽ ആ ഗ്രാമത്തിലെ 32 ഏക്കർ ഭൂമി അവിടെ താമസിക്കുന്ന എല്ലാ കുരങ്ങുകളുടെയും പേരിലാണെന്ന് വ്യക്തമായി പരാമർശിക്കുന്നുണ്ട്. ഭൂമി കുരങ്ങുകളുടേതാണെന്നുള്ളതിന് വ്യക്തമായ രേഖകളുണ്ട്. എങ്കിലും ആരാണ് മൃഗങ്ങൾക്കായി ഇത്തരമൊരു വ്യവസ്ഥ ഉണ്ടാക്കിയതെന്ന് ഇപ്പോഴും ആർക്കും വ്യക്തമായ അറിവില്ലെന്ന് ഗ്രാമത്തലവനായ ബപ്പ പദ്വാൾ പറഞ്ഞു.
ഗ്രാമത്തിൽ കല്യാണം നടക്കുമ്പോഴെല്ലാം ആദ്യം കുരങ്ങന്മാർക്ക് സമ്മാനം നൽകുമായിരുന്നു. അതിനുശേഷം മാത്രമേ ചടങ്ങ് ആരംഭിക്കൂകയുള്ളു. മുൻകാലങ്ങളിൽ ഗ്രാമത്തിൽ നടന്നിരുന്ന എല്ലാ ആചാരങ്ങളുടെയും ഭാഗമായിരുന്നു ഈ കുരങ്ങുകൾ എന്നും ബപ്പ പദ്വാൾ കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ ആരും ഈ രീതി പിന്തുടരുന്നില്ല. ഉപ്ല ഗ്രാമത്തിൽ ഇപ്പോൾ ഏകദേശം 100 കുരങ്ങുകളാണ് വസിക്കുന്നത്. എന്നാൽ മൃഗങ്ങൾ ഒരിടത്തും അധികകാലം നിൽക്കാത്തതിനാൽ ഇവയുടെ എണ്ണം വർഷങ്ങൾ തോറും കുറഞ്ഞുവരുന്നുണ്ട്.