കൊച്ചി: യുവനടൻമാരായ ശ്രീനാഥ് ഭാസിയേയും ഷെയ്ൻ നിഗത്തേയും വിലക്കി ചലച്ചിത്ര സംഘടനകൾ. ഇരുവരുടേയും സിനിമകളുമായി ഇനി സഹകരിക്കില്ലെന്ന് സിനിമാ സംഘടനാ പ്രതിനിധികൾ കൊച്ചിയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫെഫ്ക്, അമ്മ, ഫിയോക് എന്നീ സംഘടനകൾ ചേർന്നുള്ള സംയുക്ത യോഗത്തിന് ശേഷമാണ് കടുത്ത നടപടി സംഘടനകൾ പ്രഖ്യാപിച്ചത്.
സിനിമാ സെറ്റുകളിൽ ഒരു തരത്തിലും സഹകരിക്കാത്ത സാഹചര്യത്തിലാണ് ഷെയ്നിനേയും ശ്രീനാഥ് ഭാസിയേയും വിലക്കുന്നതെന്ന് നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധിയായ രഞ്ജിത്ത് പറഞ്ഞു. ബി.ഉണ്ണികൃഷ്ണൻ, സിയാദ് കോക്കർ, ഇടവേള ബാബു എന്നിവരും മറ്റു സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. ഷൂട്ടിംഗ് സെറ്റുകളിൽ സ്ഥിരം പ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഷെയ്നിനേയും ഭാസിയേയും വിലക്കിയതെന്ന് പ്രതിനിധികൾ പറഞ്ഞു. സഹിക്കാൻ പറ്റാത്തവരുമായി ഇനി സഹകരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.
താരസംഘടനയായ അമ്മയിൽ പുതുതായി ചേരുന്ന അംഗങ്ങളുടെ വിവരങ്ങൾ മറ്റു സംഘടനകൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെറ്റിൽ താരങ്ങളുടെ വീഴ്ച മൂലം ഉണ്ടാവുന്ന നഷ്ടം അഭിനേതാക്കളിൽ നിന്നും ഈടാക്കാനുള്ള സംവിധാനം ഉണ്ടാവണമെന്നും സിയാദ് കോക്കർ പറഞ്ഞു.
മലയാള സിനിമയുടെ സെറ്റുകളിൽ ലഹരി ഉപയോഗം വ്യാപകമാണെന്നും ഇതിനെതിരെ കടുത്ത നടപടി ആവശ്യമാണെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു. ലഹരിക്ക് അടിമയായ നിരവധി പേർ ചലച്ചിത്രരംഗത്ത് സജീവമാണ്. ഇവരെ നിയന്ത്രിക്കാൻ നടപടി വേണം. ഷൂട്ടിംഗ് സെറ്റുകളിൽ ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ കൈവശമുണ്ട് എന്നാൽ ഇത് വെളിപ്പെടുത്താനില്ലെന്നും എന്നാൽ സർക്കാരിന് കൈമാറുമെന്നും സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഷെയ്ൻ നിഗം വളരെ കാലം മുൻപ് അഭിനയിച്ച സിനിമയുടെ ഡബിംഗ് പോലും ഇതുവരെ ചെയ്തു കൊടുക്കാത്ത അവസ്ഥയുണ്ട്. അത്തരം വിഷയങ്ങൾ പരിഹരിച്ച ശേഷം ഇവരുടെ വിലക്ക് പിൻവലിക്കുന്നകാര്യം പരിഗണിക്കുമെന്ന് സിയാദ് കോക്കർ പറഞ്ഞു.
ആർഡിഎക്സ് എന്ന സിനിമയുടെ ഷൂട്ടിംഗ് പകുതി പിന്നിട്ടപ്പോൾ തനിക്ക് അതിൽ പ്രാതിനിധ്യമില്ല എന്ന് പറഞ്ഞ് ഷെയ്ൻ നിഗം പ്രശ്നമുണ്ടാക്കി. സിനിമയുടെ ഷൂട്ട് ചെയ്ത ഭാഗങ്ങൾ കാണണമെന്നും എഡിറ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ ഇനി ഷൂട്ടിംഗിന് വരില്ലെന്നും ഷെയ്ൻ നിഗം നിലപാട് എടുത്തു. ഇതു സംബന്ധിച്ച് മെയിൽ അടക്കമുള്ള തെളിവുകൾ കിട്ടിയതോടെയാണ് നടപടിയിലേക്ക് കടന്നത്. ശ്രീനാഥ് ഭാസിയുടെ കാര്യത്തിൽ അയാൾ ഏതൊക്കെ നിർമ്മാതാക്കളിൽ നിന്നും അഡ്വാൻസ് വാങ്ങി ഏതൊക്കെ സിനിമയിൽ അഭിനയിച്ചു എന്ന കാര്യത്തിൽ അയാൾക്ക് പോലും വ്യക്തതതയില്ല. പ്രൊഡ്യൂസേഴ്സ് കൗൺസിൽ മുന്നോട്ട് വച്ച കരാറിൽ ഒപ്പിടാൻ പോലും ഇവർ തയ്യാറായിട്ടില്ല. അങ്ങനെയുള്ളവരുമായി സഹകരിക്കാൻ ഞങ്ങളില്ല.
ചലച്ചിത്ര രംഗത്തെ പ്രശ്നക്കാരായ നടൻമാരിൽ പലരും അമ്മയിൽ അംഗങ്ങളല്ലെന്നും എന്നിട്ടും ഇവർ കാരണം അമ്മ പ്രതിസ്ഥാനത്ത് നിൽക്കുന്ന അവസ്ഥയാണെന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. വെയിൽ എന്ന സിനിമയുമായി ബന്ധപ്പെട്ട വിഷയം ഉണ്ടായപ്പോൾ മാത്രമാണ് ഷെയിൻ അമ്മയിൽ അംഗത്വം എടുത്തത്. ശ്രീനാഥ് ഭാസി ഇതുവരെ മെമ്പർഷിപ്പ് എടുത്തിട്ടില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.